ലാലേട്ടനെ നായകനാക്കി ഒരുങ്ങുന്ന പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ലൂസിഫർ തീർത്തിരിക്കുന്ന ഹൈപ്പ് വളരെ വലുതാണ്. ചിത്രത്തിന്റെ പോസ്റ്ററുകളും സ്റ്റിൽസുമെല്ലാം ആ ഒരു പ്രതീക്ഷകളെ വലുതാക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് നായിക. കൂടാതെ വിവേക് ഒബ്റോയ്, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, നന്ദു എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ലൂസിഫർ എന്ന ചിത്രത്തെ കുറിച്ചും പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ചും നടൻ നന്ദു പറഞ്ഞ വാക്കുകൾ ചിത്രത്തിന്റെ വരവിനായുള്ള കാത്തിരിപ്പുകൾക്ക് കൂടുതൽ ഊർജം പകർന്നിരിക്കുകയാണ്.
“ലൂസിഫർ ഫസ്റ്റ് ഡേ ഷൂട്ടിന് വന്നപ്പോൾ ലാലേട്ടൻ എന്റെ തോളിൽ കൈ ഇട്ടുകൊണ്ട് പറഞ്ഞു ‘വിശ്വസിക്കാൻ പറ്റുന്നില്ലാട്ടോ. എന്തൊരു ഡയറക്ടറാണ് ഇയാൾ.’ സാധാരണ ഒരു ഷോട്ട് കഴിഞ്ഞാൽ മോണിട്ടറിൽ അത് ഇട്ടു നോക്കുകയാണ് എല്ലാവരും ചെയ്യുന്നത്. പൃഥ്വിരാജ് അങ്ങനെ നോക്കുന്നൊന്നുമില്ല. എല്ലാ ഷോട്ടുകളും രാജുവിന് മനസ്സിൽ തന്നെയുണ്ട്. 40-50 ഷോട്ടുകളുള്ള സീനുകളാണ് പലതും. ജൂനിയർ ആർട്ടിസ്റ്റുകളെല്ലാം ഉള്ള ഷോട്ടുകൾ. ഒരു സീൻ കഴിഞ്ഞ് അടുത്തത് എടുക്കാമെന്ന് രാജു പറയുമ്പോഴേക്കും അസിസ്റ്റൻറ് ഡയറക്ടർ വാവ പറയും. ‘സാർ നമുക്കൊന്ന് നോക്കാം.’ പക്ഷേ പൃഥ്വിരാജ് പറയും ‘നോക്കിക്കോ, പക്ഷേ സീൻ തീർന്നു. ഷോട്ട്സ് എല്ലാം കഴിഞ്ഞു.’ ആ ഒരു കോൺഫിഡൻസാണ് നമുക്ക് ഇഷ്ടപ്പെടുന്നത്. കാരണം നോക്കാമെന്ന് പറയുമ്പോൾ നമുക്ക് ഏതെങ്കിലും ഷോട്ട് വിട്ടോ എന്ന് ഒരു സംശയം വരും. രാജുവിന് ഓരോ ഷോട്ടും ഓരോ ആംഗിളും കൃത്യമായി ഓർമ്മയിലുണ്ട്.” ഒരു അഭിമുഖത്തിലാണ് നന്ദു ഇക്കാര്യം വെളിപ്പെടുത്തിയത്.
“എന്റെ അടുത്ത് ഈയിടക്ക് ആരോ പറഞ്ഞു രാജു സിനിമയിലേക്ക് വരുന്നതിന് മുൻപ് എന്നെങ്കിലും ഒരു സിനിമ ഡയറക്റ്റ് ചെയ്യണമെന്ന് പറഞ്ഞിരുന്നുവെന്ന്. ഒരു അഭിനേതാവ് എന്നതിനേക്കാൾ രാജുവിന്റെ മനസ്സിൽ ഒരു ഡയറക്ടറാണ് ഉള്ളത്.” നന്ദു കൂട്ടിച്ചേർത്തു. തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന പൃഥ്വിരാജിന്റെ രണത്തിലും വളരെയേറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ നന്ദു അവതരിപ്പിച്ചിട്ടുണ്ട്.