ബ്ലോക്ക്ബസ്റ്റർ വിജയം കുറിച്ച് കുതിക്കുന്ന പേട്ടയുടെ വിജയത്തിൽ ഏറെ ആഘോഷിക്കുന്ന ഒരാളാണ് മണികണ്ഠൻ ആചാരി എന്ന മലയാളികളുടെ സ്വന്തം കമ്മട്ടിപ്പാടത്തെ ബാലേട്ടൻ. രജനീകാന്തിനൊപ്പം ഒരു മുഴുനീള വേഷം ചെയ്ത അനുഭവം പങ്ക് വെക്കുകയാണ് മണികണ്ഠൻ.
“രജനി സാറിനെ ആദ്യമായി കണ്ടപ്പോൾ സത്യത്തിൽ തരിച്ചുനിന്നുപോയി. സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് രിച്ചറിയാൻ കഴിയാത്ത നിമിഷം. എല്ലാവരെയും പരിചയപ്പെടുത്തുന്ന കൂട്ടത്തിലാണ് സംവിധായകൻ എന്നെയും രജനി സാറിന് പരിചയപ്പെടുത്തുന്നത്. എങ്കിലും ഒറ്റയ്ക്ക് അദ്ദേഹത്തെ പരിചയപ്പെടണം, സംസാരിക്കണം എന്നൊക്കെ ഉണ്ടായിരുന്നു. അത്തരമൊരു അവസരത്തിനായി കാത്തിരുന്നു. ഞാനും അദ്ദേഹവും മാത്രമുള്ള ഒരു ഷോട്ടിൽ ആ സ്വപ്നവും യാഥാർഥ്യമായി.
മലയാളിയാണെന്നും കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ടെന്നുമെല്ലാം പറഞ്ഞു. സ്റ്റേറ്റ് അവാർഡ് വാങ്ങിയ ഒരു നടനൊപ്പമാണോ ഞാൻ അഭിനയിക്കുന്നത് എന്നായി സർ. നീങ്ക അതുക്കെല്ലാം മേലെ സർ എന്ന് ഞാൻ പറഞ്ഞു. ‘ഹെയ്, അപ്പടി അല്ലെ, കേരള സ്റ്റേറ്റ് അവാർഡ്നാ സൂപ്പർ താൻ’ എന്നദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ ‘ബാബാ’ ആത്മീയമായി ഏറെ സ്വാധീനിച്ച സിനിമയാണ്. എന്നെങ്കിലും നേരിട്ട് കാണുമ്പോൾ അതിന് നന്ദി പറയണമെന്ന് കരുതിയിരുന്നു. അത് അദ്ദേഹത്തോട് പറഞ്ഞപ്പോൾ, കുഞ്ഞുങ്ങളോട് ചെയ്യുംപോലെ എന്റെ തലയിൽ കൈ വെച്ച് അദ്ദേഹം അനുഗ്രഹിച്ചു. ഒരിക്കലും മറക്കാനാകാത്ത നിമിഷമാണത്.
ഞാനും രജനിസാറും വിജയ് സേതുപതി സാറും ഒരുമിച്ചുള്ള ഒരു ഷോട്ടിൽ ഒരു ഡയലോഗുണ്ടായിരുന്നു. ആ രംഗം മോണിറ്ററിൽ കണ്ടിട്ട് അദ്ദേഹം പറഞ്ഞു, ‘റൊമ്പ നാച്ചുറലായി പൺട്രാങ്ക നീങ്ക, സൂപ്പറാ ഇറുക്ക്’. ഒപ്പമുണ്ടായിരുന്ന അരുവി മദന്‍ എന്ന നടനെയും അഭിനന്ദിച്ചു. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന മനുഷ്യൻ. പിന്നീട് സെറ്റിൽ വരുമ്പോള്‍ അടുത്തറിയാവുന്ന ഒരാളെപ്പോലെ എന്നോട് സംസാരിക്കും. ചെറിയ കണ്ടുമുട്ടലും സംസാരവും ഒക്കെയാണെങ്കിലും ആഴത്തിലൊരു ബന്ധം രജനി സാറുമായി ഉണ്ടായി എന്നാണ് തോന്നുന്നത്.”