സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ നടന് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ സിനിമാ-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പ്രതിഷേധം പരസ്യമാക്കി രംഗത്തെത്തിയിരുന്നു. താരത്തെ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 107 പേര് ഒപ്പിട്ട പ്രസ്താവന സാംസ്കാരിക മന്ത്രി എകെ ബാലന് കൈമാറുകയും ചെയ്തിരുന്നു.
ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചുകൊണ്ടു വരുന്നത് തീര്‍ത്തും അനൗചിത്യവും പുരസ്കാര ജേതാക്കളുടെ നേട്ടത്തെ കുറച്ച് കാണിക്കുന്നതുമാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നത്.
ഒപ്പിട്ട 107 പേരിൽ ഇന്ത്യൻ സിനിമയുടെ പ്രശസ്ത നടൻ പ്രകാശ് രാജും ഉണ്ടെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഈ കാര്യം വസ്തുതയ്ക്ക് എതിരാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് നടൻ പ്രകാശ് രാജ്.
‘മോഹൻലാൽ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അദ്ദേഹം ഒരു പ്രതിഭയും മുതിർന്ന നടനുമാണ്. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ എനിക്ക് കഴിയില്ല. ആര് ചെയ്താലും ഇത് ശരിയാെണന്ന് വിശ്വസിക്കുന്നുമില്ല.’
‘അമ്മയിൽ ദിലീപിനെ തിരിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് എനിക്കുള്ള എതിർപ്പ് ഞാൻ നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നു. അതും ഒരു അവാര്‍ഡ് ദാന ചടങ്ങിൽ മോഹന്‍ലാൽ പങ്കെടുക്കുന്നതും തമ്മിൽ ഒരുമിച്ച് കൂട്ടിച്ചേർക്കാനികില്ല.’
‘ഈ സംഭവുമായി ബന്ധപ്പെട്ട കത്തിൽ എങ്ങനെയാണ് എന്റെ പേര് വന്നതെന്ന് എനിക്ക് അറിയില്ല. എന്നെ ഇതിനായി ആരും സമീപിച്ചിട്ടുമില്ല. ഇത്തരമൊരു ചടങ്ങിൽ മോഹൻലാൽ വരുന്നത് തെറ്റാണെന്ന് ഞാൻ കരുതുന്നില്ല. ഇക്കാര്യത്തിൽ ഞാൻ ലാലിന്റെ കൂടെ നിൽക്കുന്നു.’–പ്രകാശ് രാജ് പറഞ്ഞു.