സു സു സുധി വാത്മീകം, പുണ്യാളൻ അഗർബത്തീസ് എന്നിങ്ങനെ സമൂഹത്തിലെ സാധാരണജനങ്ങളോട് ഏറെ ചേർന്ന് നിൽക്കുന്ന ചിത്രങ്ങളെ മലയാളിക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്നതാണ് ജയസൂര്യ – രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ട്. ആ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ഞാൻ മേരിക്കുട്ടി ഈ വെള്ളിയാഴ്ച മുതൽ തീയറ്ററുകളിൽ എത്തുകയാണ്. സമൂഹത്തോട് ചേർന്ന് നിൽക്കുമ്പോഴും അകറ്റി നിർത്തപ്പെടാൻ വിധിക്കപ്പെട്ട ട്രാൻസ്ജെൻഡേഴ്സിന്റെ കഥ പറയുന്ന ചിത്രത്തിൽ മേരിക്കുട്ടി എന്ന ട്രാൻസ്ജെൻഡർ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ പൂർണതക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ജയസൂര്യയുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം തന്നെയാണ് ഇത്. മലയാള സിനിമയിൽ ഇന്നേവരെ ഇവരെ കാണിച്ചിരിക്കുന്നത് ഹാസ്യത്തിന് മാത്രമാണെന്ന് തിരിച്ചറിയുമ്പോഴാണ് മേരിക്കുട്ടി എത്രത്തോളം വേറിട്ടു നിൽക്കുന്ന ചലച്ചിത്രവും ചലച്ചിത്രാനുഭവവുമായിരിക്കുമെന്ന് തിരിച്ചറിയുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത് ശങ്കർ പറഞ്ഞതു പോലെ മേരിക്കുട്ടി നമ്മുടെ ഇടയിൽ തന്നെയുള്ള ആളാണ്. സിനിമയിലെ നായകനും നായികയും മേരിക്കുട്ടി തന്നെയാണ്. ഈ വെള്ളിയാഴ്ച പെരുന്നാൾ റിലീസായി തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. രഞ്ജിത്തും ജയസൂര്യയും ചേര്‍ന്ന് പുണ്യാളന് സിനിമാസാണ് ചിത്രത്തിന്റെ വിതരണം.