വിജയ കൂട്ടുകെട്ട് ജയസൂര്യ- രഞ്ജിത്ത് ശങ്കർ എന്നിവരുടെ ഏറ്റവും പുതിയ ചിത്രം ഞാൻ മേരിക്കുട്ടി നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.ഇതിനിടെ ചിത്രത്തിന് കേരള സർക്കാരിന്റെ അംഗീകാരം തേടി എത്തിയിരിക്കുകയാണ്.
കേരള സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ചിത്രം കാണുകയുണ്ടായി.ചിത്രത്തിന് വകുപ്പിന്റ പ്രത്യേക അഭിനന്ദനങ്ങളും ലഭിച്ചു.ചിത്രത്തിന്റെ സാമൂഹ്യ ഉദ്ദേശ്യത്തെ മന്ത്രി ശൈലജ ടീച്ചർ അഭിനന്ദിക്കുകയും ചെയ്തു
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :
ട്രാൻസ്ജെൻഡർ വ്യക്തികൾ അനുഭവിക്കുന്ന എല്ലാ മാനസിക സംഘർഷങ്ങളും, ഒറ്റപ്പെടുത്തലും,കളിയാക്കലുകളും പ്രമേയമാക്കി രഞ്ജിത് ശങ്കർ-ജയസൂര്യ കൂട്ടുകെട്ടിൽ പിറന്ന ‘ഞാൻ മേരിക്കുട്ടി’ എന്ന സിനിമ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചറിന്റെ നേതൃത്വത്തിൽ വകുപ്പ് സെക്രട്ടറി, ജീവനക്കാർ,മറ്റു ട്രാൻസ് ജെൻഡർ സുഹൃത്തുക്കൾ എന്നിവർ ചേർന്ന് ഇന്നേ ദിവസം കാണുകയുണ്ടായി. ബോധവത്കരണത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ച സിനിമ ഏവരുടെയും കണ്ണ് നനയിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികളും സമൂഹത്തിന്റെ ഭാഗമാണെന്നും അവരും സംരക്ഷിക്കപ്പെടേണ്ടവരാണെന്നുമുള്ള വലിയ സന്ദേശം നൽകുന്ന ഈ സിനിമ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. പൊതുസമൂഹത്തിന് ഇത്തരം വ്യക്തികളെ അംഗീകരിക്കാനുള്ള അവസരം കൂടിയാണ് ഈ സിനിമ നൽകുന്നത്. സിനിമയുടെ സംവിധായകൻ രഞ്ജിത് ശങ്കർ ഈ അവസരത്തിൽ കൂടെയുണ്ടായിരുന്നു എന്നത് സന്തോഷം പകരുന്നു. ഇത്ര മികച്ച രീതിയിൽ ഈ സിനിമ വിജയിപ്പിക്കാൻ സാധിച്ചതിന് സംവിധായകൻ രഞ്ജിത് ശങ്കറിനെയും, മേരിക്കുട്ടിയായി വിസ്മയിപ്പിച്ച ജയസൂര്യയെ അദ്ദേഹത്തിന്റെ അഭാവത്തിൽ ആദരിക്കാനും വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ പ്രസ്തുത അവസരം ഉപയോഗപ്പെടുത്തി.