സൗഹൃദങ്ങൾ എന്നും മലയാളസിനിമയിൽ എന്ന് തന്നെയല്ല, ലോകസിനിമയിൽ തന്നെ പ്രേക്ഷകരുടെയും അണിയറപ്രവർത്തകരുടേയും ഇഷ്ടവിഷയമാണ്. അത്രത്തിൽ ഉള്ള ഒരു സൗഹൃദത്തിന്റെ കാഴ്ചയുമായി എത്തിയിരിക്കുന്ന ചിത്രമാണ് ‘തൊബാമ’. നേരം, പ്രേമം എന്നീ സൂപ്പർഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച അൽഫോൻസ് പുത്രേൻ നിർമാതാവാകുന്ന ആദ്യചിത്രം എന്ന നിലയിൽ തന്നെ ഏറെ പ്രേക്ഷകശ്രദ്ധ ചിത്രം നേടിയിരുന്നു. നവാഗതനായ മൊഹ്സിൻ കാസിമാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റേതായ ഒരു ഗാനവും ബാലു ലൗ തീമും മാത്രമാണ് റിലീസിന് മുന്നേ പ്രേക്ഷകരിലേക്കെത്തിയത്. അത് തന്നെ മറ്റൊരു ‘പ്രേമം’ മാജിക്കിന്റെ പ്രതീക്ഷകൾ പ്രേക്ഷകരിലേക്ക് പകർന്നു. പക്ഷേ അത് സംഭവിച്ചോ?
തൊമ്മിയും ബാലുവും മമ്മുവും ചേർന്ന സുഹൃദവലയത്തിന്റെ പേരാണ് ‘തൊബാമ’. എന്താണ് ഇങ്ങനെ ഒരു പേരെന്ന് എല്ലാവരും റിലീസിന് മുന്നേ ചോദിച്ചിട്ടുണ്ടാകും. ഏതൊരു ചെറുപ്പക്കാരനെപ്പോലെയും എത്രയും വേഗം പണമുണ്ടാക്കുക എന്ന ലക്ഷ്യമാണ് ഈ തൊബാമക്കും ഉള്ളത്. അതിനായി അവർ എല്ലാ വഴികളും പരീക്ഷിക്കുന്നു. തെറ്റായ മാർഗങ്ങളും അവർ പരീക്ഷിക്കുന്നു. അവരുടെ ആ യാത്ര പിന്നെ ചെന്നെത്തുന്നത് ലോട്ടറി മാഫിയയുടെ അടുത്താണ്. കേരളത്തിലെ കോടികണക്കിന് മലയാളികളുടെ സ്വപ്നങ്ങൾ നെയ്തുകൂട്ടിയ ലോട്ടറിയിൽ അവർ ക്രമക്കേട് നടത്തുവാൻ മുന്നിട്ടിറങ്ങുകയും അത് അവരുടെ സൗഹൃദത്തിന് പോലും ഭീഷണിയായി തീരുകയും ചെയ്യുന്നു. തുടർന്നുള്ള സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
സിജു വിൽസൺ, ഷറഫുദ്ധീൻ, കൃഷ്ണശങ്കർ എന്നിങ്ങനെ പ്രേമം ടീം വീണ്ടുമൊന്നിക്കുന്നു എന്ന പ്രത്യേകതയോട് കൂടിയാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ആ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിക്കുന്നതിൽ അവർക്ക് പൂർണത കൈവരിക്കാൻ സാധിച്ചില്ലെങ്കിലും നല്ലൊരു പ്രകടനം അവർ കാഴ്ച വെച്ചിട്ടുണ്ട്. നായികയായെത്തിയ പുണ്യ എലിസബത്തിന് സ്ക്രീൻ സ്പേസ് തീരെ കുറവായിരുന്നു. ശബരീഷ് വർമ്മയും ഒരു ചെറിയ വേഷത്തിൽ എത്തിയിട്ടുണ്ട്. അൽഫോൻസ് പുത്രേൻ ചിത്രങ്ങളിലെ വേറിട്ട ക്യാമറ ആങ്കിളുകളുടെ അനാവശ്യമായ കൂട്ടിച്ചേർക്കലുകളും പയ്യെപ്പോക്കും പ്രേക്ഷകരുടെ ആസ്വാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. രാഗേഷ് മുരുഗേശന്റെ ഗാനങ്ങൾ മറ്റു ചിത്രങ്ങളിലെ പോലെ അത്ര എടുത്തു നിൽക്കുന്നില്ലെങ്കിലും ട്രിപ്പ് സോങ്ങ് ഹിറ്റ് ചാർട്ടിൽ ഇടം നേടുന്ന ഒരു സുന്ദരഗാനം തന്നെയാണ്. പ്രേമവും നേരവും തൊബാമയിൽ നിന്നും പ്രതീക്ഷിക്കരുത്.