രജനീകാന്തിനെക്കാളേറെ ആരാധകരാണ് ഇപ്പോൾ വിജയ്ക്ക് കേരളത്തിൽ ഉള്ളതെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും ഇവിടെ നേടുന്ന വിജയവും. തുപ്പാക്കി, കത്തി എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം വിജയ് – മുരുഗദോസ് കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ വമ്പൻ പ്രതീക്ഷ തന്നെയാണ് ചിത്രത്തിന് ഉള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കട്ട് ഔട്ട് എന്ന റെക്കോർഡ് സ്വന്തമാക്കിയ 175 അടി ഉയരമുള്ള സർക്കാർ കട്ട് ഔട്ട് കൊല്ലത്ത് കൊല്ലം നൻപൻസ് എന്ന ആരാധകരുടെ സംഘം ഉയർത്തിയത് തന്നെ അതിന് തെളിവാണ്. കേരളത്തിലെ ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ റിലീസാണ് സർക്കാരിനായി ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ 402 സ്ക്രീനുകളില്‍ 1700- ല്‍ അധികം പ്രദര്‍ശനങ്ങള്‍, 300-ല്‍ പരം ഫാന്‍സ് ഷോകള്‍, അതില്‍ 25 ലേഡീസ് ഫാന്‍സ് ഷോകള്‍, 51 കേന്ദ്രങ്ങളില്‍ നോണ്‍ സ്റ്റോപ്പ് 24 മണിക്കൂര്‍ മാരത്തോണ്‍ പ്രദര്‍ശനങ്ങള്‍ എന്നിങ്ങനെ വമ്പൻ സന്നാഹമാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. കൂടാതെ ചരിത്രത്തില്‍ ആദ്യമായി റിലീസിനു മുന്നേ അഡ്വാന്‍സ് റിസര്‍വേഷനിലൂടെ കേരള ബോക്സ് ഓഫീസില്‍ 3 കോടി നേടിയ ചിത്രം എന്ന ഖ്യാതിയും സര്‍ക്കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തിലെ വിജയ് ആരാധകരുടെയും പ്രേക്ഷകരുടെയും മുന്നില്‍ നാളെ ഇഫാര്‍ ഇന്റെര്‍നാഷണല്‍ സര്‍ക്കാര്‍ സമര്‍പ്പിക്കുന്നു. ബീബാ ക്രിയേഷൻസും സായൂജ്യം സിനി റിലീസും ചേര്‍ന്ന് ചിത്രം കേരളത്തിലെ തീയറ്ററുകളില്‍ എത്തിക്കുന്നു.