തിയറ്ററിൽ വച്ച് മോശമായി പെരുമാറിയെന്ന യുവനടി രേവതി സമ്പത്തിന്റെ ആരോപണത്തിൽ സിദ്ദിഖ് നൽകിയ മറുപടി വനിതാ സംഘടനയായ ഡബ്ലുസിസിയെ ചൊടിപ്പിച്ചു. സിദ്ദിഖിനെതിരെ സംഘടന ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.അമ്മ സംഘടനയുടെ ഭാരവാഹികളിലെ പ്രമുഖരിൽ ഒരാളായ അദ്ദേഹത്തിൽനിന്നും ഇത്തരം ഒരു മറുപടി ഉണ്ടായത് അപമാനകരമാണെന്ന് ഡബ്ല്യുസിസി പറഞ്ഞു.
ഡബ്യുസിസിയുടെ കുറിപ്പ് വായിക്കാം
വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയിൽ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ഏതോ ഒരു സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടൻ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായതകൾ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ. എന്നാൽ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാൻ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.
നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടേതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാർഗനിർദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാൻ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കൾ എന്ന് ഓർമിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെടുന്നു!
ഇരുപത്തിയൊന്നാം വയസ്സിൽ തിരുവനന്തപുരം നിള തിയറ്ററിൽ വച്ച് സിദ്ദിഖിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് രേവതി സമ്പത്ത് തുറന്നു പറയുകയുണ്ടായി.