സ്നേഹത്തിന് കണ്ണുമില്ല, കാതുമില്ലായെന്ന് കവികൾ പറഞ്ഞുവെച്ചത് അത് അവരുടെ ജീവിതത്തിൽ നേരിട്ട് കണ്ടിട്ടുള്ളതു കൊണ്ടാകും. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിൽ വന്ന ഈ പോസ്റ്റും അതിന് ഒരു തെളിവാണ്.
“ബാങ്കിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ എനിക്ക് അപ്രതീക്ഷിതമായാണ് ആ ഫോൺകോൾ വന്നത്. എന്റെ അമ്മയോട് സംസാരിക്കണം എന്നാണ് മറുതലയ്ക്കൽ നിന്നുള്ള ആവശ്യം. അമ്മ എന്റെയൊപ്പമില്ല, ഗ്രാമത്തിലാണ് താമസം. നിങ്ങൾക്ക് നമ്പർ തെറ്റി പോയതാകാം എന്ന് ഞാനാ പെൺകുട്ടിയോട് പറഞ്ഞു. ’ക്ഷമിക്കണം സഹോദരാ…’ എന്നുപറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു. തിരികെ വിളിച്ച് അവളാരാണെന്ന് ഞാൻ അന്വേഷിച്ചു.
ഈ സംഭവത്തിന് ശേഷം പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും എനിക്കവളെ മറക്കാനായില്ല. അങ്ങനെ വീണ്ടും വിളിച്ചു, അവളെ കൂടുതൽ അടുത്തറിയാൻ ശ്രമിച്ചു. ഞങ്ങൾ എല്ലാ ദിവസവും സംസാരിച്ചു. ഒരു മാസത്തിന് ശേഷം അവളെന്നോട് പറഞ്ഞു, അധികം കാലം ഞാൻ ഫോണ്‍ ചെയ്യുമെന്ന് തോന്നുന്നില്ലെന്ന്. അവൾ അങ്ങനെ പറഞ്ഞത് എന്റെ മനസ്സിനെ അലട്ടി, പിറ്റേദിവസം എന്താണ് കാരണമെന്ന് അന്വേഷിച്ചു. അപ്പോഴാണ് അവൾ ആദ്യമായി അവളെക്കുറിച്ച് മനസ് തുറന്നത്. അവളുടെ മുഖം പകുതിയും പൊള്ളിപ്പോയതാണെന്ന് പറഞ്ഞു. അതിനെന്താണെന്നുള്ള ചോദ്യത്തിന്, നിങ്ങൾ എന്നെ കണ്ടാൽ ഭയക്കുമെന്ന് പറഞ്ഞു. ഞാനങ്ങനെ ഒരാൾ അല്ല എന്ന് പറഞ്ഞു.
അവളെ കാണണമെന്നുള്ള ആഗ്രഹം കൂടി വന്നു. ഒരു സുഹൃത്തിനൊപ്പം അവളുടെ ഗ്രാമത്തിലെത്തി. ആദ്യമായി ഞങ്ങൾ പരസ്പരം കണ്ടു. അവൾ മുഖത്തു നിന്നും ദുപ്പട്ടയെടുത്തപ്പോൾ ഒരു നിമിഷം ഞാൻ ഭയന്നു. ഞാൻ സിനിമയിലെ നായകനൊന്നുമല്ല, എനിക്ക് അഭിനയിക്കാനും അറിയില്ലായിരുന്നു. പക്ഷെ, അവളുടെ നിഷ്കളങ്കമായ ചിരി എന്നെ ആകർഷിച്ചു. ആ നിമിഷം തീരുമാനിച്ചു ലളിത തന്നെയാണ് എന്റെ വധുവെന്ന്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവളും അവളുടെ അർധസഹോദരനും തമ്മില്‍ ചെറിയൊരു വാക്കുതര്‍ക്കമുണ്ടായി. ‘നീ ധിക്കാരിയാണ്. നിന്റെ മുഖത്ത് ഞാന്‍ ആസിഡ് ഒഴിക്കും’- എന്നയാൾ ഭീഷണിപ്പെടുത്തി. അവളത് തമാശയായിട്ടാണ് കണ്ടത്. എന്നാല്‍, ഒരാഴ്ചയ്ക്ക് ശേഷം അവന് തിരിച്ചുവന്നു. അവള് പുറത്ത് പോകുന്ന സമയം അവളുടെ മുടി പിടിച്ചുവലിച്ചു. അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു. അവളെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്കായി അവള് ആസിഡ് അക്രമണത്തെ അതിജീവിച്ചവരുടെ ഒപ്പമെത്തി. അവസാനം എന്നിലും.
എങ്ങനെ എന്റെ വധുവിനെ മറ്റുള്ളവരുടെ മുന്നില്‍ കാണിക്കും എന്ന് പലരും എന്നോട് ചോദിച്ചു. ഞാനവരോട് പറഞ്ഞു സ്നേഹം ഇങ്ങനെയാണ്. അവിടെ മറ്റുള്ളവരില്ല, ഞാനും അവളും മാത്രമേ ഉള്ളൂ. നമുക്ക് വേണ്ടിയുള്ള ഒരാളെ എവിടെ വച്ചാണ് കണ്ടെത്തുക എന്നറിയില്ല. അതായിരിക്കും നമുക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനവും. അവളും ഞങ്ങളുടെ മകനുമാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം. അവള് എപ്പോഴും പ്രചോദനമാകുന്നൊരു പെണ്‍കുട്ടിയാണ്, സത്യസന്ധയാണ്, ദയാലുവാണ്. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനോഹരിയാണ്. കാരണം, ഞാനവളുടെ ഹൃദയം കണ്ടു. അതിലാണ് കാര്യം. അവള് എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്.”