ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രിഥ്വിയും മറ്റ് അണിയറ പ്രവർത്തകരും ജോർദാനിൽ ആയിരുന്നു. ജോർദാനിലെ ഗവൺമെന്റിന്റെ പ്രത്യേക ശുപാർശ മൂലം ഏപ്രിൽ 10 വരെ അവർക്ക് ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് രൂക്ഷമായതിനെത്തുടർന്ന് അനുമതി റദ്ദാക്കിയിരുന്നു. അങ്ങനെ പൃഥ്വിയും കൂട്ടരും ജോർദാനിൽ തന്നെ തങ്ങുകയാണ്. ഷൂട്ട് ചെയ്യാൻ ആകാത്തതിന്റെ വിഷമം അണിയറ പ്രവർത്തകർക്ക് മുഴുവനും ഉണ്ട്. എന്നാൽ അതിന് പിന്നാലെ ജോർഡാനിൽ നിന്നും സന്തോഷകരമായ വാർത്തയാണ് പുറത്ത് വന്നത്. ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസം ജോർഡാനിൽ പുനരാരംഭിച്ചു. ജോർഡാനിലെ കോവിഡ് 19 സ്ഥിതിഗതികൾ അനുകൂലമായതാണ് ഷൂട്ടിംഗ് പുനരാരംഭിക്കാൻ ഉള്ള അനുമതി ലഭിക്കാൻ ഉള്ള കാരണം.
ഇപ്പോൾ ജോർഡാനിൽ നിന്ന് മറ്റൊരു സന്തോഷകരമായ വാർത്തയാണ് പുറത്ത് വരുന്നത്. പ്രതിസന്ധി ഘട്ടത്തിനിടയിലും ചിത്രത്തിന്റെ ജോർഡാനിലെ ഷെഡ്യൂൾ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് ഷെഡ്യൂൾ പാക്ക് അപ്പ് ആയ വിവരം സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചത്. വ്യോമഗതാഗതം പുനരാരംഭിച്ചാൽ ഉടനെ നാട്ടിൽ എത്തുവാനായിരിക്കും ഇനി അണിയറ പ്രവർത്തകർ ശ്രമിക്കുക.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലെസി ഒരു ഫീച്ചര്‍ സിനിമ സംവിധാനം ചെയ്യുന്നത്. ശ്വേത മേനോന് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കളിമണ്ണ് ആണ് അദ്ദേഹം ഇതിനുമുന്‍പ് സംവിധാനം ചെയ്ത ചിത്രം. ഇതിനിടെ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രോപ്പൊലീത്തയെക്കുറിച്ചുള്ള 100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം എന്ന ഡോക്യുമെന്ററിയും ബ്ലെസി ഒരുക്കിയിരുന്നു. 48 മണിക്കൂര്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ഗിന്നസ് ബുക്കിലും ഇടംപിടിച്ചിരുന്നു