പ്രശസ്ത സിനിമാ നടൻ കൃഷ്ണകുമാർ ജോലിക്കു വേണ്ടി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന പിഎസ്സി റാങ്ക് ഹോൾഡേഴ്സിന്റെ പോരാട്ടത്തിൽ പിന്തുണ പ്രഖ്യാപിച്ചു . സെക്രട്ടറിയേറ്റിനു മുന്നിലെ സമരമുഖത്ത് താരം നേരിട്ടെത്തി സമരക്കാരോട് സംസാരിച്ചു.പിഎസ്സി റാങ്ക് ലിസ്റ്റിൽ വന്നിട്ടും ജോലി ലഭിക്കാതെ കഷ്ടപ്പെടുന്ന എന്റെ കൊച്ചനുജത്തിമാരെയും അനുജന്മാരെയും നേരിൽ കാണുവാനായി അവരുടെ സമരമുഖത്തു, ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ പോയി. അവരുമായി സംസാരിച്ചു. എന്തൊരു അനീതിയാണിത്. കേരളത്തിലെ ലക്ഷകണക്കിന് യുവാക്കൾ സർക്കാരിന്റെ ലിസ്റ്റിൽ പ്രതീക്ഷയർപ്പിച്ച്, ജോലി നൽകുമെന്ന സർക്കാരിന്റെ വാക്കും വിശ്വസിച്ച് അവരുടെ യൗവനം പാഴായി പോകുന്നു. എന്തിനു ഈ യുവജന വഞ്ചന.’–കൃഷ്ണകുമാർ പറഞ്ഞു.
സിവിൽ പൊലീസ് ഓഫിസർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 3 ദിവസമായി ഇവിടെ സമരം നടക്കുകയാണ്. 2019 ജൂലൈ ഒന്നിനു നിലവിൽ വന്ന പൊലീസ് റാങ്ക് ലിസ്റ്റ് ഏറെ വിവാദമായത് യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തു കേസിലെ മുഖ്യ പ്രതികളായ എസ്എഫ്ഐ നേതാക്കൾ ശിവരഞ്ജിത്തും നസീമും ഉന്നത റാങ്ക് നേടിയതോടെയാണ്. ഇവരുടെ പരീക്ഷാ തട്ടിപ്പുകളും പുറത്തായതോടെ റാങ്ക് ലിസ്റ്റ് 5 മാസത്തോളം മരവിപ്പിച്ചു. ലോക്ഡൗൺ സമയത്തും നിയമനങ്ങളൊന്നും നടന്നില്ല. കഴിഞ്ഞ ജൂൺ 30ന് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചു. കാലാവധി കഴിഞ്ഞ ലിസ്റ്റായതിനാൽ സുപ്രീംകോടതി വിധി അനുസരിച്ച് ഇനി നീട്ടാനാകില്ലെന്നാണു പിഎസ്സി നിലപാട്.
പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർഥികൾ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.. മണ്ണെണ്ണയുമായി സെക്രട്ടേറിയറ്റിനു മുന്നിലെ 3 നില കെട്ടിടത്തിന്റെ മുകളിൽ കയറിയായിരുന്നു 4 ഉദ്യോഗാർഥികൾ ഭീഷണി മുഴക്കിയത്. സമരക്കാർ എംജി റോഡിലൂടെ പ്രകടനം നടത്തുന്നതിനിടെയാണ് 4 പേർ കെട്ടിടത്തിന്റെ ടെറസിലേക്ക് ഓടിക്കയറിയത്.പൊലീസും ഫയർഫോഴ്സും ചേർന്ന് ഇവരെ പിടികൂടി അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ നടത്തിയ റോഡ് ഉപരോധം അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിടാമെന്ന ഉറപ്പിനെത്തുടർന്ന് അവസാനിപ്പിച്ചു.