നന്ദനത്തിലെ മനു ആയി മലയാള സിനിമയിലേക്ക് രംഗപ്രേവേശം ചെയ്ത നടനാണ് പൃഥ്വിരാജ്. മികച്ച നടൻ എന്ന ലേബലിനൊപ്പം ഇപ്പോൾ മികച്ച സംവിധായകൻ കൂടി ആണ് പൃഥ്വിരാജ് സുകുമാരൻ. പരേതനായ നടൻ സുകുമാരന്റെയും നടി മല്ലിക സുകുമാരന്റെയും ഇളയപുത്രനായ പൃഥ്വിരാജ് വിജയത്തിന്റെ കൊടുമുടിയിൽ എത്തി നിൽക്കുമ്പോഴും ഒരു വേർപാട് വല്ലാതെ അലട്ടുന്നുണ്ട്. അത് മറ്റാരുടെയുമല്ല, അച്ഛൻ സുകുമാരന്റെ വേർപാടാണ് തീരാനോവായി മലയാളികളുടെ പ്രിയപ്പെട്ട നടനെ വേട്ടയാടുന്നത്. പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം ഭ്രമം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തതിനു ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പൃഥ്വി മനസു തുറക്കുന്നത്. ഓൺലൈൻ ആയിട്ടായിരുന്നു പൃഥ്വിരാജ് അഭിമുഖത്തിൽ പങ്കെടുത്തത്. അപ്പോൾ, പൃഥ്വിരാജ് ഇരിക്കുന്നതിന്റെ പിറകിലായുള്ള ഭിത്തിയിൽ അച്ഛൻ സുകുമാരന്റെ ഒരു ഛായാചിത്രം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് ആയിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.
‘ഇപ്പോൾ പുറകില് സുകുമാരൻ സാറിന്റെ ഫോട്ടോ കാണാം. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ മകന്റെ ഈ വളർച്ച എങ്ങനെ കണ്ടേനെ’ റിപ്പോർട്ടർ ചോദ്യം ചോദിക്കുമ്പോൾ പെട്ടെന്ന് പൃഥ്വിരാജ് പിറകിലേക്ക് തിരിഞ്ഞുനോക്കുന്നു. അതിനു ശേഷം നൽകിയ മറുപടി ഇങ്ങനെ, ‘എന്റെ ലൈഫിൽ ഏറ്റവും വലിയ നികത്താനാകാത്ത സങ്കടം, എന്റെ ചേട്ടന്റെയും എന്റെയും സക്സസ് എൻജോയ് ചെയ്യാൻ അച്ഛൻ ഉണ്ടായിരുന്നില്ലല്ലോ എന്നുള്ളതാണ്. ഞാൻ ഭയങ്കരമായിട്ട് എൻജോയ് ചെയ്തേനെ അച്ഛന് ഇങ്ങനെ, മനസിലായില്ലേ… എന്റെ വളരെ അടുത്ത സുഹൃത്താണ് ദുൽഖർ. അപ്പോൾ, ദുൽഖർ ഭയങ്കരമായിട്ട് എൻജോയ് ചെയ്യുന്നുണ്ട് മമ്മൂക്കയ്ക്ക് ഒരു ഗിഫ്റ്റ് വാങ്ങിച്ചു കൊടുക്കാൻ. ഭയങ്കര പ്രൈഡ് ആണ്. അപ്പോൾ എനിക്കത് പറ്റുന്നില്ല എന്നുള്ളത് സങ്കടമാണ്.’ – പൃഥ്വിരാജ് പറഞ്ഞു.
1978 ഒക്ടോബർ 17-നാണ് പ്രശസ്ത ചലച്ചിത്രനടി മല്ലിക സുകുമാരനെ തിരുവനന്തപുരത്തെ വസതിയിൽ വച്ച് സുകുമാരൻ വിവാഹം കഴിച്ചത്. 1982ൽ പൃഥ്വിരാജ് പിറന്നു. 1997 ജൂൺ മാസത്തിൽ ആയിരുന്നു സുകുമാരന്റെ പെട്ടെന്നുള്ള വേർപാട്. മൂന്നാറിലെ വേനൽക്കാല വസതിയിലേക്ക് യാത്ര പോയ സുകുമാരന് അവിടെ വച്ച് പെട്ടെന്ന് ഒരു നെഞ്ചുവേദന സംഭവിക്കുകയായിരുന്നു. ആദ്യം സമീപത്തുള്ള ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പക്ഷേ, മൂന്നുദിവസത്തെ ആശുപത്രി വാസത്തിനു ശേഷം 1997 ജൂൺ 16ന് ഈ ലോകത്തോട് അദ്ദേഹം വിട പറഞ്ഞു. മരിക്കുമ്പോൾ വെറും 49 വയസ് മാത്രമേ സുകുമാരന് ഉണ്ടായിരുന്നുള്ളൂ.