താരസംഘടനയായ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ നടൻ സുരേഷ് ഗോപി എത്തി. വർഷങ്ങൾക്ക് ശേഷമാണ് സുരേഷ് ഗോപി അമ്മ യോഗത്തിൽ പങ്കെടുക്കുന്നത്. പിറന്നാൾ ദിനത്തിലാണ് ‘അമ്മ’യിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് എന്നതും പ്രധാനപ്പെട്ടതാണ്. കേക്കുമായാണ് താരങ്ങൾ സുരേഷ് ഗോപിയെ സ്വീകരിച്ചത്. സുരേഷ് ഗോപിക്ക് ഒപ്പം ഭാര്യയും മകനും നടനുമായ ഗോകുൽ സുരേഷും ഉണ്ടായിരുന്നു. ഏകദേശം രണ്ട് പതിറ്റാണ്ടിനു ശേഷമാണ് സുരേഷ് ഗോപി അമ്മയുടെ ഒരു പ്രധാനപ്പെട്ട പരിപാടിയിൽ പങ്കെടുക്കുന്നത്.
‘അമ്മ’ സംഘടനയുടെ തുടക്ക കാലത്ത് ഗള്‍ഫില്‍ അവതരിപ്പിച്ച ഒരു പരിപാടിക്കു പിന്നാലെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സുരേഷ് ഗോപി ‘അമ്മ’യുമായി അകന്നത്. 1997ൽ ‘അമ്മ’യുടെ നേതൃത്വത്തിൽ അറേബ്യൻ ഡ്രീംസ് എന്ന പേരിൽ നടന്ന പരിപാടിക്ക് പിന്നാലെയായിരുന്നു ഈ അകൽച്ച. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ തിരുവനന്തപുരം കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ കളക്ടര്‍ക്ക് അംഗന്‍വാടികള്‍ക്ക് കൊടുക്കാന്‍, പാലക്കാട് കളക്ടറുടെ ധനശേഖരണ പരിപാടിക്കുമായി ഇതേ ഷോ അഞ്ച് വേദികളില്‍ അവതരിപ്പിച്ചു. ഷോ നടത്തുന്നയാള്‍ അഞ്ച് ലക്ഷം ‘അമ്മ’യിലേക്ക് തരുമെന്ന് സുരേഷ് ഗോപി സംഘടനയെ അറിയിച്ചു.
എന്നാല്‍ പണം നല്‍കാമെന്ന് ഏറ്റയാള്‍ നല്‍കിയില്ല. പ്രതിഫലം വാങ്ങാതെയായിരുന്നു പല താരങ്ങളും ഈ ഷോയില്‍ വന്നത്. പണം നൽകാമെന്ന് ഏറ്റയാൾ നൽകാതിരുന്നത് ‘അമ്മ’യുടെ യോഗത്തില്‍ ചര്‍ച്ചയ്ക്കും വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് ലക്ഷം പിഴയടക്കാന്‍ സുരേഷ് ഗോപിക്ക് നോട്ടീസ് ലഭിച്ചു. താന്‍ ശിക്ഷിക്കപ്പെട്ടവനാണെന്ന് യോഗത്തില്‍ പറഞ്ഞ സുരേഷ് ഗോപി സംഘടനയില്‍ നിന്നും മാറിനില്‍ക്കാനും തീരുമാനിക്കുകയായിരുന്നു.