സിനിമയിൽ അവസരം ചോദിച്ച് എത്തുന്ന പെൺകുട്ടികളിൽ നിന്ന് താൻ അകലം പാലിക്കാറുണ്ടെന്ന് നടനും മിമിക്രി താരവുമായ ടിനി ടോം. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ടിനി ഇങ്ങനെ പറഞ്ഞത്. കോമഡി ഷോകൾക്ക് എതിരെ വിമർശനം ഉന്നയിക്കുന്ന ഗായത്രി എന്ന യുട്യൂബറെ ഫോണിൽ വിളിച്ച് കുക്കറി ചാനൽ നടത്തിക്കൂടേ എന്ന് ടിനി പറയുന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ചും അത് വൈറലായതിനെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. ആ ഓഡിയോ എഡിറ്റ് ചെയ്ത് ഇട്ടതാണെന്നും ആ കുട്ടിയെ തനിക്കറിയാമെന്നും ടിനി വ്യക്തമാക്കി. ആ കുട്ടി ചെറിയ റോൾ ചെയ്യാൻ വേണ്ടി സിനിമയിൽ വന്നതാണെന്നും തന്നോട് വന്ന് റോൾ ചോദിച്ചിരുന്നെന്നും ടിനി പറഞ്ഞു.
പെൺകുട്ടികൾ അടുത്തേക്ക് വന്നാൽ താൻ അകലം പാലിക്കാറുണ്ടെന്നും കാലഘട്ടം മാറിയെന്നും ടിനി പറഞ്ഞു. സിനിമയില്‍ വന്ന് അവസരം ചോദിക്കുന്ന പെണ്‍കുട്ടികളെ തനിക്ക് പേടിയാണെന്നും താന്‍ അടുക്കാറില്ലെന്നും ടിനി വ്യക്തമാക്കി. അങ്ങനെ ചെയ്യുമ്പോൾ തനിക്ക് ജാഡയാണെന്ന് അവർ പറയുമെന്നും ടിനി ടോം പറഞ്ഞു. കോമഡി ചെയ്യുമ്പോള്‍ ബോഡി ഷെയ്മിങ്ങാണെന്ന് പറഞ്ഞ് വരുന്നത് മോശമാണെന്നും ടിനി ടോം പറഞ്ഞു. പാവപ്പെട്ട മിമിക്രിക്കാർ ഈ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്നും അവരെ വേദനിപ്പിക്കരുതെന്നും അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞു.
സുരേഷ് ഗോപിയെ തനിക്ക് വലിയ ഇഷ്ടമാണെന്നും എന്നാൽ അദ്ദേഹത്തിന്റെ കൂടെ നടന്നാൽ തന്നെ ചാണകം, സംഘി എന്നൊക്കെ വിളിക്കുമെന്നും ടിനി പറഞ്ഞു. സുരേഷേട്ടനെയും അദ്ദേഹത്തിന്റെ പ്രവൃത്തിയെയും തനിക്ക് വലിയ ഇഷ്ടമാണെന്നും താനൊരു സംഘിയോ കമ്മിയോ കൊങ്ങിയോ ഒന്നുമല്ലെന്നും ടിനി പറഞ്ഞു. നല്ലത് ചെയ്യുമ്പോൾ അതിന്റെ കൂടെ നിൽക്കുന്ന ആളാണ് ഞാൻ. ഹിന്ദു ആകുന്നതും ക്രിസ്ത്യാനി ആകുന്നതും നമ്മുടെ ചോയ്സ് അല്ലല്ലോയെന്നും പിന്നെ എന്തിനാണ് ഈ വേർതിരിവുകൾ എന്നും ടിനി ചോദിച്ചു.