നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ വിജയ് ബാബു അറസ്റ്റിൽ. ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ പശ്ചാത്തലത്തിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കാനാണ് സാധ്യത. ഏഴ് ദിവസം ചോദ്യം ചെയ്യലുമായി സഹകരിക്കാനായി വിജയ് ബാബുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് വിജയ് ബാബുവിനെ കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തും. തെളിവെടുത്തതിന് ശേഷം വീണ്ടും ചോദ്യം ചെയ്യൽ തുടരും. കൊച്ചി കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളിലും ഫ്ലാറ്റുകളിലുമാണ് തെളിവെടുപ്പ് നടത്തുന്നത്. പരാതിയിൽ നിന്ന് പിൻമാറാൻ അതിജീവിതയ്ക്ക് വിജയ് ബാബു ഒരു കോടി രൂപ നൽകാമെന്ന് പറഞ്ഞതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തും. നടിയുടെ പേര് സാമൂഹ്യമാധ്യമങ്ങളിൽ വെളിപ്പെടുത്തിയ കേസിലും നടപടിയുണ്ടാകും.
അതേസമയം, ബലാത്സംഗ കേസിൽ കുറ്റാരോപിതനായിരിക്കെ കഴിഞ്ഞദിവസം വിജയ് ബാബു
താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡിയിൽ പങ്കെടുത്തത് വിമർശനത്തിന് കാരണമായിരുന്നു. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ബാബുവിന്റെ ആരോപണം. കേസിന് പിന്നിൽ സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണെന്നാണ് വിജയ് ബാബു ആരോപിക്കുന്നത്.