ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷക മനസിലിടം നേടിയ നടിമാരില്‍ ഒരാളാണ് മോനിഷ. എന്നാൽ അതെ വേഗത്തിൽ തന്നെ മലയാളികളെ സങ്കടകടലിലാഴ്ത്തി കടന്നു പോവുകയും ചെയ്തു. 1986ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങള്‍ എന്ന സിനിമയിലൂടെയാണ് മോനിഷ വെള്ളിത്തിരയിലെത്തുന്നത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം മോനിഷ സ്വന്തമാക്കിയിരുന്നു. കേവലം പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു മോനിഷയെ തേടി ഈ നേട്ടം എത്തുന്നത് എന്നും വിസ്മയാവഹമാണ്. നഖക്ഷതങ്ങള്‍ക്ക് ശേഷം അധിപന്, ആര്യന്, പെരുന്തച്ചന്, കമലദളം, ചമ്പക്കുളം തച്ചന് എന്നിങ്ങനെയുള്ള സിനിമകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചെപ്പടി വിദ്യ എന്ന ചിത്രത്തിലായിരുന്നു മോനിഷ അവസാനമായി അഭിനയിക്കുന്നത്.
1992 ഡിസംബര്‍ അഞ്ചിന് ‘ചെപ്പടിവിദ്യ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയില്‍ മോനിഷയും, അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ ആലപ്പുഴക്കടുത്തുള്ള ചേര്‍ത്തലയില്‍ വെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തലച്ചോറിന് സാരമായി പരിക്കേറ്റത് മൂലം മോനിഷ സംഭവ സ്ഥലത്തു വച്ചു തന്നെ മരണപ്പെടുകയായിരുന്നു. അപകടത്തില്‍ അമ്മ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി അവിടെ വെച്ചായിരുന്നു സംസ്കാരം. മറ്റൊരു ഡിസംബർ 5 കൂടി എത്തുകയാണ്. 27 വർഷങ്ങൾ..! മോനിഷയ്ക്കൊപ്പം ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടന് വിനീത് ഇപ്പോള്‍ നടിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. കേരള കൗമുദി ഫ്ളാഷ് മൂവീസിന് നല്കിയ അഭിമുഖത്തിലായിരുന്നു വിനീത് മനസ് തുറക്കുന്നത്.
എപ്പോഴും കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്ന ആളായിരുന്നു മോനിഷ. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്പോള്‍ മോനിഷ എട്ടാം ക്ലാസിലും ഞാന്‍ പത്തിലുമായിരുന്നു. ബാംഗ്ലൂരില്‍ ജീവിക്കുന്നതിനാല്‍ മോനിഷയ്ക്ക് മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലായിരുന്നു. മോനിഷയുടെ വീട്ടില്‍ എല്ലാവരും ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. കോഴിക്കോടാണ് മോനിഷയുടെ നാട്. മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഞാന്‍ മോനിഷയെ കണ്ടിരുന്നു.
ഞാനും ശ്രീവിദ്യാമ്മയും മദ്രാസില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബാംഗ്ലൂരില്‍ നിന്ന മോനിഷയും അമ്മ ശ്രീദേവി ആന്റിയും കയറി. ആ യാത്രയില്‍ ഞങ്ങള്‍ സംസാരിച്ചത് മുഴുവന്‍ ലാലേട്ടന്റെ ഗള്‍ഫ് ഷോയിലെ തമാശയെ കുറിച്ചായിരുന്നു. ഞാന്‍ തിരുവനന്തപുരത്ത് ആചാര്യന് എന്ന സിനിമയ്ക്കും മോനിഷ ചെപ്പടിവിദ്യ എന്ന ചിത്രത്തിനും വേണ്ടിയായിരുന്നു വന്നത്. ഹോട്ടല്‍ പങ്കജിലായിരുന്നു ഞങ്ങളുടെ തമാസം.
അന്ന് തമ്പക്കുളം തച്ചന് സൂപ്പര്‍ഹിറ്റായി ഓടുന്ന സമയം. ഷൂട്ട് കഴിഞ്ഞ ഒരു രാത്രിയില്‍ ഞങ്ങള്‍ എല്ലാവരും കൂടി ചമ്പക്കുളം തച്ചന് കാണാന്‍ പോയി. ദുപ്പട്ടയിട്ട് മുഖം മറച്ചായിരുന്നു മോനിഷ അന്ന് തിയറ്ററിനുള്ളില്‍ കയറിയത്. അത് കഴിഞ്ഞ രണ്ട് ദിവസത്തിന് ശേഷമായിരുന്നു ആ ദുരന്തം. മോനിഷയുടെ ഓര്‍മ്മകള്‍ക്ക് 27 വര്‍ഷമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.