കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ നിശ്ചലമായ ഒരു മേഖലയാണ് സിനിമ മേഖല. സിനിമയുടെ ഷൂട്ടിങ് എല്ലാം നിർത്തി വെച്ചതിനാൽ താരങ്ങളും അണിയറ പ്രവർത്തകരും ദിവസവേതന തൊഴിലാളികളും എല്ലാം ഇപ്പോൾ വീട്ടിൽ തന്നെയാണ്. സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് കൂട്ടായ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ ചലച്ചിത്ര മേഖല പുനരാരംഭിക്കാനാകൂ എന്നും കൊവിഡ് വ്യാപനം സൃഷ്ടിച്ച സ്തംഭനാവസ്ഥ നേരിടാന്‍ മുന്‍നിര താരങ്ങള്‍ അമ്പത് ശതമാനമെങ്കിലും പ്രതിഫലം കുറയ്ക്കണമെന്നും താരങ്ങള്‍ക്ക് പുറമേ മുന്‍നിര ടെക്നീഷ്യന്‍സും പ്രതിഫലത്തില്‍ ഭീമമായ കുറവ് വരുത്തണമെന്നും നിര്‍മ്മാതാവും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹിയുമായ ജി. സുരേഷ് കുമാർ നേരത്തെ പറഞ്ഞിരുന്നു.
ഇതിനോടകം അനുഭാവം പ്രകടിപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും പ്രതിഫലം കുറയ്ക്കാൻ ഒരുങ്ങുന്നു എന്നാണ് ലഭിക്കുന്ന സൂചന. താര സംഘടനയായ അമ്മയുമായി ചേർന്ന് കൂടിയാലോചിച്ച ശേഷം മറ്റ് തീരുമാനങ്ങൾ കൈക്കൊളും. സൂപ്പർ താരങ്ങളുടെ തീരുമാനം പോലെ തന്നെ മറ്റ് താരങ്ങളും തങ്ങളുടെ പ്രതിഫലം കുറയ്ക്കുമോ എന്നാണ് സിനിമാലോകം ഉറ്റു നോക്കുന്നത്.
നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നത് മോഹൻലാലും അതിനുതാഴെ മമ്മൂട്ടിയും ആണ്. സിനിമയുടെ വലിപ്പമനുസരിച്ച് നാലു മുതൽ എട്ടു കോടി വരെ പ്രതിഫല തുകയായി മോഹൻലാൽ വാങ്ങിക്കുമ്പോൾ രണ്ടു മുതൽ മൂന്നു കോടി വരെയാണ് മമ്മൂട്ടി വാങ്ങിക്കുന്നത്. രണ്ടു മുതൽ രണ്ടര കോടി വരെ ദിലീപും ഒന്നര മുതൽ രണ്ട് കോടി വരെ പൃഥ്വിരാജ് സുകുമാരനും വാങ്ങിക്കുന്നു. നിവിൻ പോളിയുടെ പ്രതിഫലം ഒരു കോടിയാണ്. ദുൽഖർ സൽമാൻ എഴുപത്തിയഞ്ച് ലക്ഷം രൂപ വാങ്ങുമ്പോൾ ഫഹദ് ഫാസിൽ അറുപത്തിയഞ്ച് മുതൽ എഴുപത്തിയഞ്ച് ലക്ഷം വരെയാണ് വാങ്ങുന്നത്. സുരേഷ് ഗോപി എഴുപതു ലക്ഷമാണ് വാങ്ങുന്നത്.
ഇതിനിടെ നിരവധി സീരിയലുകളുടെ ഇൻഡോർ ഷൂട്ടിംഗ് പുനരാരംഭിച്ചിട്ടുണ്ട്.