വിജയ് ബാബുവിനെതിരായ പീഡനക്കേസിൽ പ്രതികരണവുമായി നടി മല്ലിക സുകുമാരന്‍. മോശം പെരുമാറ്റം ഉണ്ടായ ആളിന്റെയടുത്ത് പിന്നെയും പോയത് എന്തിനെന്ന് പിന്തുണയ്ക്കുന്നവര്‍ ആരോപണമുയര്‍ത്തിയ ആളോട് ചോദിക്കണമെന്ന് മല്ലിക പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യം പറഞ്ഞത്.
ഇതൊക്കെ മാധ്യമങ്ങളിലൂടെ വായിച്ചുള്ള അറിവാണ്. തന്നോട് നേരിട്ട് ആരും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഒപ്പം നില്ക്കുന്ന സ്ത്രീകള്‍ ആ പെണ്‍കുട്ടിയോട് ആദ്യം ഇക്കാര്യം ചോദിക്കണം. അയാൾ ഈ തരക്കാരനാണെന്ന് അറിയാമെങ്കില്‍ വീണ്ടും എന്തിന് പോയി എന്ന് ചോദിക്കണം. 19 പ്രാവശ്യമെന്നോ 16 പ്രാവശ്യമെന്നോ എന്തോ കേട്ടു. അച്ഛനോടോ ആങ്ങളമാരോടോ ബന്ധുക്കളോടോ പൊലീസിനോടോ പറയാമായിരുന്നു. അങ്ങനെ എന്തൊക്കെ വഴികളുണ്ട്. അതൊന്നും ഉപയോഗപ്പെടുത്താതെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ 19 പ്രാവശ്യം എന്ന് പറയുകയാണ്. ഒരാള്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ തക്കതായ കാരണം വേണമെന്നും മല്ലിക കൂട്ടിച്ചേർത്തു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ അതിജീവിതയ്ക്കൊപ്പമാണെന്നും അവര്‍ പറയുന്നു. വ്യക്തമായിട്ട് അതിന്റെ കാര്യങ്ങള്‍ അറിഞ്ഞ ഒരാളാണ് താൻ. ജോലിക്ക് പോയിട്ട് വരുമ്പോള്‍ വഴിയില്‍ കൊണ്ട് തടഞ്ഞു നിര്‍ത്തപ്പെട്ട് അതിക്രമം നേരിട്ടയാളാണ് അതിജീവിത. ആ തെറ്റ് സംഭവിച്ചതാണെന്ന് എല്ലാവര്ക്കും അറിയാമെന്നും മല്ലിക കൂട്ടിച്ചേർത്തു.