സൈലന്റ് വാലിയിൽ അതിക്രൂരമായി ഗർഭിണിയായ ഒരു ആനയെ കൊലപ്പെടുത്തിയ സംഭവം ഇപ്പോൾ ലോകമെമ്പാടും ചർച്ചാവിഷയമായിരിക്കുകയാണ്. പൈനാപ്പിളിനുള്ളിൽ സ്ഫോടകവസ്തുക്കൾ വെച്ചാണ് ആനയെ കൊലപ്പെടുത്തിയത്. ആന ചരിഞ്ഞത് പാലക്കാട്ട് ആണെങ്കിലും മലപ്പുറം ഹാഷ്ടാഗ് തിരുത്തില്ലെന്ന് പ്രസ്താവന പുറപ്പെടുവിച്ച ബിജെപി നേതാവ് സന്ദീപ് വാരിയർക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ അജു വർഗീസ്. തന്റെ നാട്ടിൽ മരണം വരെ വർഗീയത നടക്കില്ലെന്നും ഈ സംഭവത്തിൽ മലപ്പുറം എന്തുചെയ്തുവെന്ന് തനിക്കറിയണമെന്നും താരം സമൂഹമാധ്യമത്തിലൂെട വ്യക്തമാക്കി.
അജുവിന്റെ കുറിപ്പ് വായിക്കാം:
‘ഫ്രഷ്… ഫ്രഷ്…എനിക്ക് 4 കുട്ടികൾ ഒരു ഭാര്യ… രീതി വച്ച് അറിയിച്ചു എന്നേയുള്ളു.. അഭിപ്രായം പറഞ്ഞാൽ കുടുംബം ആണല്ലോ ശീലം…പക്ഷേ ഇവിടെ.. എന്റെ നാട്ടിൽ…മരണം വരെ വർഗീയത നടക്കില്ല… എനിക്ക് രാഷ്ട്രീയം ഇല്ലാ..ടാക്സ് അടക്കുന്ന ഒരു മണ്ടൻ ആണ് ഞാൻ…മണ്ടൻ മാത്രം…മലപ്പുറം എന്ത് ചെയ്തു… എനിക്കറിയണം.’
ഒരു ചാനൽ ചർച്ചയിൽ ആയിരുന്നു സന്ദീപ് തന്റെ വിവാദ പരാമർശം നടത്തിയത്. പാലക്കാട് മലപ്പുറം ബോർഡറിൽ ആണ് സംഭവം നടന്നത് എന്ന് സന്ദീപ് ആദ്യം പ്രതികരിച്ചു എങ്കിലും പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് പഞ്ചായത്തിലാണ് സംഭവം നടന്നതെന്ന് അവതാരകന് പറഞ്ഞപ്പോള്‍, എവിടെ നടന്നാലെന്താണ്…? എന്നായിരുന്നു മറുപടി. എങ്കിൽ പിന്നെ എന്തിനാണ് ഫേസ്ബുക്കിൽ മലപ്പുറം എന്ന് ഹാഷ്ടാഗ് മാറ്റാത്തത് എന്ന ചോദ്യത്തിന് ഈ വിഷയത്തിൽ അതായിരുന്നു ട്രെൻഡിംഗ് ഹാഷ്ടാഗ് എന്നാണ് അദ്ദേഹത്തിന്റെ മറുപടി.
എങ്കില്‍ സത്യാവസ്ഥ ബോധ്യപ്പെട്ടാല്‍ മലപ്പുറം ഹാഷ് ടാഗ് മാറ്റിക്കൂടെ എന്ന് അവതാരകന് ചോദിച്ചപ്പോള്‍ മലപ്പുറം ആയാലും പാലക്കാട് ആയാലും ഹാഷ് ടാഗ് മാറ്റില്ല. മലപ്പുറം ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ലല്ലോ. മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്താണ് ഇത്ര പ്രശ്നമെന്നും മറുപടിയായി സന്ദീപ് വാരിയർ പറഞ്ഞു.