ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ബാബു നമ്പൂതിരി മോഹൻലാലിന്റെ അഭിനയജീവിതത്തിൽ സംഭവിച്ച ഭയാനകമായ അനുഭവം പങ്ക് വെച്ചത്. ഷൂട്ടിങ്ങിനിടെ ആനയുടെ തുമ്പിക്കൈയ്യിൽ നിന്നും മോഹൻലാലിനെ ജീവിതം തിരിച്ചു കിട്ടിയത് ദൈവാധീനം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ഐവി ശശിയുടെ അസോസിയേറ്റായ അനിലാണ് അടിവേരുകൾ സംവിധാനം ചെയ്തത്. തെന്മലയിലായിരുന്നു ഷൂട്ടിങ്ങ്. മോഹൻലാൽ അഭിനയിക്കുന്ന രംഗത്തിൽ തൃശൂരിൽ നിന്നുള്ള ഒരു ആനയുമുണ്ടായിരുന്നു. അതിന് ചെറുതായി മദപ്പാട് ഉണ്ടായിരുന്നു. മരത്തിന്റെ ഒരറ്റത്ത് കെട്ടിയ കയറിൽ തൂങ്ങി ആനയുടെ മുമ്പിൽക്കൂടി മോഹൻലാൽ അപ്പുറത്തേക്ക് ചാടണം. അതാണ് രംഗം. മോഹൻലാൽ ചാടി എത്തുന്ന രംഗത്താണ് കാമറ വെച്ചിരിക്കുന്നത്. ആനയുടെ കൊമ്പും തുമ്പിക്കൈയും മാത്രമേ കാമറയിൽ കാണൂ. ആക്ഷൻ പറഞ്ഞ്, മോഹൻലാൽ കയറിൽ തൂങ്ങി വന്നു. ഒരു നാലുവിരൽ അകലത്തിൽവെച്ച് ആന തുമ്പിക്കൈകൊണ്ട് തറയിൽ ഒറ്റയടി. ദൈവാധീനം കൊണ്ടാണ് മോഹൻലാൽ രക്ഷപെട്ടത്. അടി മോഹൻലാലിന്റെ ദേഹത്തായിരുന്നു കൊണ്ടതെങ്കിൽ ഫുട്ബോൾ പോലെ അദ്ദേഹം തെറിച്ചു പോയേനെ. അത്ര ശക്തിയായിട്ടായിരുന്നു ആനയുടെ പ്രതികരണം.