പാലക്കാട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ പരിപാടിക്കിടെ തന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ബിനീഷ് ബാസ്റ്റിൻ ബാസ്റ്റിനേപോലെ ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന് അനിൽ രാധാകൃഷ്ണ മേനോൻ കോളേജ് അധികൃതരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കോളേജ് യൂണിയന് ഭാരവാഹികള്‍ പരിപാടിക്ക് വൈകിയെത്താൻ തന്നോട് ആവശ്യപ്പെട്ടുവെന്നും ബിനീഷ് ബാസ്റ്റിൻ പറയുന്നു. സംഭവം വിവാദമായതോടെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അനില്‍ രാധാകൃഷ്ണൻ മേനോനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുണ്ടായ തർക്കം പരിഹരിച്ചെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഫെഫ്കയുടെ വാർത്താ സമ്മേളനം ബിനീഷ് ബാസ്റ്റിനെയും അനിൽ രാധാകൃഷ്ണ മേനോനെയും ഒരുമിച്ചിരുത്തിയായിരുന്നു. ബിനീഷ് ബാസ്റ്റിൻ – അനിൽ രാധാകൃഷ്ണ മേനോൻ പ്രശ്നത്തിൽ ജാതീയ അധിക്ഷേപം ഉണ്ടായിട്ടില്ലെന്നും ജൂനിയർ, സീനിയർ പ്രശ്നത്തെ ജാതീയമായി വ്യാഖ്യാനിച്ചതാണ് ഇവിടെ സംഭവിച്ചതെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. അനിൽ രാധാകൃഷ്ണ മേനോൻ ബിനീഷിനെ ജാതീയമായ അപമാനത്തിന് ഇരയാക്കി എന്ന വ്യാഖ്യാനത്തിൽ കഴമ്പില്ലെന്ന് രണ്ടുപേർക്കും ബോധ്യപ്പെട്ടതായി ഫെഫ്ക പ്രതിനിധികൾ വ്യക്തമാക്കി. അനിൽ രാധാകൃഷ്ണൻ മാപ്പുപറയണമെന്ന പ്രസ്താവന ബിനീഷ് ചർച്ചയിൽ ഉയർത്തിയില്ല. മാനസികമായി ഏറെ വേദനിച്ചതുകൊണ്ട് അനിൽ രാധാകൃഷ്ണന്റെ സിനിമയിൽ ഇനി താൻ അഭിനയിക്കില്ലെന്ന നിലപാടിന് യാതൊരു മാറ്റവുമില്ലെന്നും ബിനീഷ് ബാസ്റ്റിൻ പറഞ്ഞു. തിരിച്ചു പോകുന്നതിനു മുൻപ് അനിൽ രാധാകൃഷ്ണൻ ബിനീഷ് ബാസ്റ്റിനെ ആലിംഗനം ചെയ്തു. തന്റെ സിനിമകളിൽ ബിനീഷിനെ അഭിനയിപ്പിക്കുന്നതിന് തനിക്ക് യാതൊരു എതിർപ്പും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.