സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക പ്രവര്‍ത്തകര്‍ എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നൂറുപേരിലധികം ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്ക് കൈമാറാനാണ് ഇവര്‍ തയാറാക്കിയത്. എന്നാല്‍ ഒപ്പിട്ട പലരും ഇന്ന് യഥാര്‍ഥ കാര്യമറിയാതെയാണ് ഒപ്പിട്ടതെന്ന് തുറന്നുപറയുകയും ചെയ്തിരുന്നു
സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണവുമായി ബന്ധപ്പെട്ട വിവാദത്തിൽ മോഹൻലാലിന് പിന്തുണയുമായി സിനിമാ സംഘടനകൾ. കേരള ഫിലിം ചേംബർ ഓഫ് കൊമേർസ്, കേരള ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷൻ, ഫിലിം ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ (കേരള), ഫിലിം എക്സിബിറ്റേർസ് യുണൈറ്റഡ് ഓർഗനൈസേഷൻ(ഫിയോക്ക്), ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) അസോസിയേഷൻ ഓഫ് മലയാളം മൂവി ആർടിസ്റ്റ് (അമ്മ) എന്നീ സംഘടനകളാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
സംഘടനകൾ അയച്ച കത്തി്റെ പൂർണരൂപം
ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ചടങ്ങിൽ മുഖ്യാതിഥിയായി ശ്രീ മോഹൻലാലിനെ പങ്കെടുപ്പിക്കരുത് എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ട് 105 സാംസ്കാരിക പ്രവർത്തകർ നൽകിയ കത്തിനോടുള്ള ശക്തമായ വിയോജിപ്പും പ്രതിഷേധവും ഞങ്ങൾ രേഖപ്പെടുത്തുന്നു.
കത്തിൽ പറയുന്നത് സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലെ മുഖ്യ അതിഥി എന്ന സങ്കൽപ്പം തന്നെ ഒഴിവാക്കപ്പെടേണ്ടതാണ് എന്നാണെങ്കിലും , ലക്ഷ്യം മോഹൻലാലിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കുക എന്നു തന്നെയാണെന്ന് ഞങ്ങൾക്ക് ഉത്തമ ബോധ്യം ഉണ്ട്.
അത്തരത്തിലുള്ള പ്രസ്താവനകളും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളുമായി കത്തിൽ ഒപ്പിട്ടിരിക്കുന്ന ചിലർ ദിവസങ്ങൾക്കു മുൻപേ തങ്ങളുടെ അജണ്ട വെളിപ്പെടുത്തിയതുമാണ്.. ഞങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞത്, ശ്രീ മോഹൻലാലിനെ ഇതുവരെ പ്രസ്തുത ചടങ്ങിലേക്ക് സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല എന്നാണ്. ക്ഷണിക്കപ്പെടാത്ത ഒരാളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന അളവിലേക്ക് ചിലരുടെ വിദ്വേഷം വളർന്നിരിക്കുന്നു.
ശ്രീ മോഹൻലാൽ ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്. കഴിഞ്ഞ നാലു ദശാംബ്ദങ്ങളിലേറെയായി, മലയാള സിനിമാവ്യവസായത്തെ നിലനിർത്തുന്ന സുപ്രധാന ഘടകമാണ്. അദ്ദേഹത്തെ ഒറ്റപ്പെടുത്തി, തമസ്കരിക്കാനുള്ള ഏത് ശ്രമത്തെയും പ്രതിരോധിക്കാൻ മലയാള ചലച്ചിത്രമേഖല ഒന്നടങ്കം ഒരേ മനസ്സോടെ മുന്നിട്ടിറങ്ങും.
കൂടാതെ, മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചതായി പറയപ്പെടുന്ന ഈ കത്തിൽ ആദ്യ പേരുകാരനായി ഒപ്പിട്ടിരിക്കുന്ന ശ്രീ പ്രകാശ് രാജ് ഇത്തരമൊരു കത്തിനെക്കുറിച്ച് തനിക്കറിയില്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ കത്തിന്റെ പിന്നിലെ ഗൂഡാലോചനയെക്കുറിച്ച് സർക്കാർ തലത്തിൽ അന്വേഷണം വേണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
ഒന്നുകൂടി പറയട്ടെ, പതിനായിരക്കണക്കിനാളുകൾ പണിയെടുക്കുന്ന ഒരു തൊഴിൽ മേഖലയാണിത്. ഒരു വർഷം ശതകോടികൾ സർക്കാർ ഖജനാവിലേക്ക് നികുതിയായി കൊടുക്കുന്ന വ്യവസായം, അത്തരത്തിലുള്ള ഒരു വ്യവസായത്തിന്റെ പ്രതിനിധ്യവും, സാന്നിധ്യവും സർക്കാർ വേദികളിൽ നിന്നും, ഔദ്യോഗിക ചടങ്ങുകളിൽ നിന്നും തുടച്ചു മാറ്റാൻ നടത്തുന്ന ഇത്തരം ശ്രമങ്ങളുടെ രഹസ്യ അജണ്ട ഞങ്ങൾ തിരിച്ചറിയുന്നുണ്ട്.
ആ ശ്രമങ്ങളെ അവഞ്ജയോടെ തള്ളിക്കളയുന്നതിനൊപ്പം, മലയാള ചലച്ചിത്ര വ്യവസായത്തിന്റെ സമഗ്രമായ വളർച്ച ലക്ഷ്യമിടുന്ന സർക്കാരിന്റെ എല്ലാ പദ്ധതികളോടും പരിപാടികളോടും പൂർണമായി ഞങ്ങൾ സഹകരിക്കുമെന്നും അറിയിച്ചുകൊള്ളുന്നു.