യുവനടി അനശ്വര രാജൻ തന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. രഞ്ജിത്ത് ഭാസ്ക്കർ ആണ് ചിത്രങ്ങൾ പകർത്തിയത്. എന്നാൽ ഈ ചിത്രത്തിന് നേരെ സദാചാര വാദികളുടെ ആക്രമണം ഏറെ നടന്നിരുന്നു. അശ്ലീല കമന്റുകളും സദാചാര ആക്രണവും തുടരുമ്പോഴും അനശ്വരയ്ക്ക പിന്തുണയുമായി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. നേരത്തെ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്ന അനശ്വര കൂടുതൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
ഫോട്ടോഗ്രാഫർ ചിത്രങ്ങൾ അയച്ചു തന്നപ്പോൾ എനിക്ക് അത് ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ അത് പങ്ക് വെച്ചത്. കസിന്റെ വിവാഹത്തിന്റെ തിരക്കുകളിൽ ആയിരുന്നതിനാൽ എനിക്ക് കമന്റുകൾ വായിക്കുവാൻ സമയം ലഭിച്ചിരുന്നില്ല. കുറച്ചു കമന്റുകൾ വായിച്ചപ്പോൾ തന്നെ എന്താണ് അവസ്ഥ എന്ന് എനിക്ക് മനസ്സിലായി. ആദ്യം അതിനെയെല്ലാം ഞാൻ അവഗണിക്കുകയാണ് ചെയ്തത്. പക്ഷേ കാര്യങ്ങൾ പരിധി വിടുന്നുവെന്ന് മനസ്സിലായപ്പോഴാണ് ഞാൻ പ്രതികരിക്കുവാൻ തീരുമാനിച്ചത്.
ഇതെന്നെ മാനസികമായിട്ടൊന്നും ബാധിച്ചില്ല. പക്ഷേ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന കേരളത്തിൽ തന്നെയാണോ നമ്മൾ ജീവിക്കുന്നത് എന്നോർത്ത് ഞാൻ അത്ഭുതപ്പെടുകയാണ്. നെഗറ്റീവ് കമന്റുകൾ വരുമെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്രത്തോളം പരിധി വിടുമെന്ന് അറിഞ്ഞിരുന്നില്ല. എന്റെ ഫോട്ടോയിൽ മോശം കമന്റിട്ടവരുടെ പെങ്ങന്മാരേയും പരിചയക്കാരെയുമെല്ലാമാണ് ഞാൻ ഓർത്തു പോയത്. അവർ ഇഷ്ടപ്പെടുന്ന വസ്ത്രം ധരിക്കുവാൻ അവർക്കും ഇഷ്ടമില്ലേ? എന്തായിരിക്കും അവരുടെ അവസ്ഥ? സംസ്കാരത്തിന്റെയും ധാർമികതയുടെയും പേര് പറഞ്ഞ് അവരെ അടിച്ചു താഴ്ത്തുമോ? അങ്ങനെയുള്ള ഓരോ സ്ത്രീകൾക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. മോശം കമന്റിട്ടവരുടെ കണ്ണിന്റെ കുഴപ്പമാണിത്. അവരെയാണ് ബോധവത്കരിക്കേണ്ടത്.
എന്റെ മാതാപിതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ അയൽവക്കത്തുള്ളവർക്കോ സഹപാഠികൾക്കോ ഇതിൽ യാതൊരു പ്രശ്നവുമില്ല. ചില കമന്റുകൾ ഞാൻ അച്ഛനെ വായിച്ചു കേൾപ്പിച്ചു. അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ ഡ്രസ്സ് വാങ്ങി തരാമെന്നാണ് അച്ഛൻ പറഞ്ഞത്. നമുക്ക് നല്ലതെന്ന് തോന്നുന്നതാണ് നമ്മൾ ധരിക്കുന്നത്. അല്ലാതെ കമന്റ് ചെയ്യുന്നവരുടെ ഇഷ്ടം നോക്കിയല്ല. ഇത്തരത്തിൽ കമന്റ് ചെയ്യുന്നവരുടെ സംസ്കാരം എന്താണ്?