നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഇട്ടിമാണി ഒടിയന്, ലൂസിഫര്‍, മരക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രമാണ്. സുനില്‍, മാര്ട്ടിന് പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സഹായികളായി പ്രവര്‍ത്തിച്ചവരാണ് ജിബിയും ജോജുവും. ഒരു തൃശ്ശൂർകാരന്റെ വേഷത്തിൽ ലാലേട്ടൻ എത്തുന്ന ചിത്രത്തിൽ ഹണി റോസാണ് നായിക. സംവിധായകരായി അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനായി ലഭിച്ചതിന്റെ അനുഭവം പറയുകയാണ് ജിബിയും ജോജുവും. നാന വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇരട്ടസംവിധായകര്‍ ഇതേക്കുറിച്ച് പറയുന്നത്.
2017 ജനുവരിയിലാണ് ലാല്‍സാറിന്റെ വീട്ടില്‍ പോയി തിരക്കഥ കേള്‍പ്പിക്കാന്‍ അവസരം ലഭിക്കുന്നത്. വായിക്കുന്നതിന് മുന്‍പ് ഒരു കാര്യം ഞങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. അദ്ദേഹത്തിനുവേണ്ടി എഴുതിയതല്ല ഈ തിരക്കഥ എന്ന്. തീര്‍ച്ഛയായും അതിന്റെ പോരായ്മകള്‍ തിരക്കഥയിലുണ്ടായിരുന്നു. കേട്ടുകഴിഞ്ഞപ്പോള്‍ സാറിനും അതാണ് ഫീല്‍ ചെയ്തത്. ആ മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹം പറഞ്ഞു.’ അഞ്ച് മാസങ്ങള്‍കൊണ്ട് തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തി ‘വെളിപാടിന്റെ പുസ്തക’ത്തിന്റെ ലൊക്കേഷനില്‍ ചെന്നപ്പോള്‍ പക്ഷേ നിരാശയായിരുന്നു ഫലമെന്നും സംവിധായകര്‍ പറയുന്നു. ‘തനിക്കുപകരം മറ്റൊരാളെ വച്ച് സിനിമ ചെയ്യാമോ എന്നാണ് അദ്ദേഹം ചോദിച്ചത്. അതിന് കാരണവുമുണ്ടായിരുന്നു. ഒരേസമയം ഒടിയന്, ലൂസിഫര്‍, രണ്ടാമൂഴം തുടങ്ങിയ വലിയ സിനിമകള്‍ ലാല്‍സാര്‍ കമ്മിറ്റ് ചെയ്ത സമയമായിരുന്നു അത്. ആ സിനിമകള്‍ക്കുവേണ്ടി വലിയ തയ്യാറെടുപ്പുകള്‍ ആവശ്യമുണ്ടായിരുന്നു. അതിനാല്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ടിവരുമെന്നാണ് ലാല്‍സാര്‍ പറഞ്ഞത്. പക്ഷേ അദ്ദേഹമില്ലാതെ ഈ സിനിമ ഇനി ചെയ്യില്ലെന്ന് ഞങ്ങള്‍ തുറന്നുപറഞ്ഞു. ആന്റണിയുമായി സംസാരിക്കാനാണ് അദ്ദേഹം പറഞ്ഞത്.
മാറ്റം വരുത്തിയ തിരക്കഥ വായിച്ചു കേൾപ്പിച്ചപ്പോൾ ആന്റണി പെരുമ്പാവൂരിന് ഇഷ്ടമായിയെന്നും അതിന് ശേഷം ലാലേട്ടനെ കണ്ട അനുഭവവും അവർ പങ്ക് വെച്ചു.
ഇത്തവണ ലാല്‍സാറിനെ തിരക്കഥ വായിച്ചുകേള്‍പ്പിക്കേണ്ടിവന്നില്ല. പകരം ഞങ്ങളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം മാറ്റം വരുത്താന്‍ പറഞ്ഞ ഭാഗങ്ങള്‍ ഓരോന്നും ഇങ്ങോട്ട് ചോദിച്ച് കൃത്യത ഉറപ്പ് വരുത്തുകയായിരുന്നു. പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ വൃത്തിയായി ചെയ്തിട്ടുണ്ടെന്നും ഇനിയെല്ലാം ആന്റണി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ മീറ്റിംഗ് കഴിഞ്ഞപ്പോള്‍ ആന്റണി ചേട്ടന് പറഞ്ഞു- മക്കളേ നമ്മള് ഈ സിനിമ ചെയ്യുന്നു.