ലഹരി പേടിച്ച് മകനെ സിനിമയിലേക്ക് വിടാൻ തനിക്ക് ഭയമാണെന്ന് പറഞ്ഞ നടൻ ടിനി ടോമിന് എതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ രഞ്ജൻ പ്രമോദ്. ഡ്രഗ് യൂസ് അല്ല ഡ്രഗ് അബ്യൂസ് ആണ് ഇവിടുത്തെ പ്രശ്നമെന്ന് രഞ്ജൻ പ്രമോദ് ആരോപിച്ചു. കൂടാതെ ലഹരി നിയമവിധേയമാക്കണമെന്ന് രഞ്ജൻ പ്രമോദ് പറഞ്ഞത് ഇതിനകം വിവാദമായിരിക്കുകയാണ്. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജൻ പ്രമോദ് വിവാദമായ പ്രസ്താവനകൾ നടത്തിയത്. സിനിമയിലെ ലഹരി ഉപയോഗത്തിന് എതിരെ ചർച്ചകൾ സജീവമാകുന്നതിന് ഇടയിലാണ് രഞ്ജൻ പ്രമോദിന്റെ വിവാദ പരാമർശം.
ലഹരി ഉപയോഗിച്ച് പല്ലു പൊടിഞ്ഞു പോയ നടനെക്കുറിച്ച് അറിയാമെന്നും മകനെ അഭിനയിക്കാന്‍ വിടാത്തത് മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ പേടിച്ചാണെന്നും ടിനി ടോം പറഞ്ഞിരുന്നു. എന്നാൽ എല്ലായിടത്തും ഉള്ളതുപോലെയാണ് ലഹരി സിനിമയിലുള്ളതെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു. ടിനി ടോമിന് ലഹരി പേടിച്ച് മകനെ സിനിമയിലേക്ക് വിടാൻ പേടിയാണെങ്കിൽ സ്കൂളിലും വിടാൻ സാധിക്കില്ലെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു.
ലഹരിയെ തടയാന്‍ നമ്മള്‍ക്ക് സാധിക്കുന്നില്ല. ഇവിടുത്തെ പ്രശ്നം ഡ്രഗ് യൂസ് അല്ലാ, ഡ്രഗ് അബ്യൂസാണ്. കൊക്കെയ്നും എംഡിഎംഎയും ഒക്കെ കിട്ടുന്നുവെന്ന് പറയുന്നത് അവിശ്വസനീയമാണ്. കാരണം ഒരു ഗ്രാമിന് 12000 രൂപയും 15000 രൂപയുമാണ്. ഇതൊരു സാധാരണക്കാരന് വാങ്ങാന്‍ കഴിയുന്നതല്ല, ലഹരിയിലും മായം ചേര്‍ത്താണ് നല്‍കുന്നത്. ഡ്രഗ്സ് എങ്ങനെ ഉപയോഗിക്കണമെന്ന ഗൈഡന്‍സും ഇവിടെയില്ല. ഡ്രഗ്സ് ഓപ്പണാക്കി ലീഗലാക്കിയാല്‍ സര്‍ക്കാരിന് ടാക്സ് കിട്ടും. എല്ലാം കൊണ്ടും നല്ലത് അതാണ്. ഇതാണ് അതിനുളള പരിഹാരമെന്നും രഞ്ജന്‍ പ്രമോദ് പറഞ്ഞു.