സംവിധാനത്തിൽ മാത്രമല്ല തിരക്കഥ രചനയിലും തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭയാണ് രഞ്ജിത്ത്. തന്റെ സിനിമാ ജീവിതത്തിൽ സംഭവിച്ച പാളിച്ചകളെക്കുറിച്ചും സിനിമ മാറിയതിനെക്കുറിച്ചും മനസു തുറക്കുകയാണ് രഞ്ജിത്ത്. നിരവധി മികച്ച സിനിമകൾ സംഭാവന ചെയ്ത രഞ്ജിത്ത് താൻ ആളുകളെ പറ്റിക്കുന്ന കുറേ മാടമ്പി സിനിമകള്‍ ഞാന്‍ എടുത്തിട്ടുണ്ടെന്നും തുറന്നു സമ്മതിക്കുന്നു.
മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പ്രധാനവേഷത്തിൽ അവതരിപ്പിച്ച് ഹിറ്റ് സിനിമകള്‍ ഒരുക്കിയവരിൽ ശ്രദ്ധേയനായ സംവിധായകനാണ് രഞ്ജിത്ത്. അന്നത്തിന് വേണ്ടി എഴുതി തള്ളിയവരാണ് താനും രൺജി പണിക്കരുമെന്ന് രഞ്ജിത്ത് പറഞ്ഞു. സിനിമയില്‍ എഴുത്ത് ഇല്ലാതാവില്ലെന്നും ഒരു പ്ലാനില്ലാതെ സാധാനസാമഗ്രികള്‍ കൊണ്ട് മാത്രം വീട് ഉണ്ടാക്കാനാവില്ലെന്നും രഞ്ജിത്ത് പറയുന്നു.
മോഹൻലാലിന് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമയാണ് പ്രാഞ്ചിയേട്ടൻ. എന്നാൽ, ആ സിനിമ എടുക്കുന്നതിൽ നിന്ന് പലരും തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നെന്നും രഞ്ജിത്ത് പറഞ്ഞു. സർക്കസ് കണ്ടാൽ അതിലെ രംഗങ്ങൾ അനുകരിക്കാൻ ആരും ശ്രമിക്കാറില്ല. അതുപോലെ ആയിരിക്കണം സിനിമയും. ആരുടെയും സ്വാധീനത്തിൽപ്പെടേണ്ട. നരസിംഹം പോലുള്ള സിനിമകൾ എഴുതിയാൽ പോരെ എന്ന് പലരും ചോദിക്കുന്നുണ്ടെന്നും തനിക്ക് സംതൃപ്തി തരുന്ന സിനിമയും ചെയ്യേണ്ടേയെന്നും രഞ്ജിത്ത് ചോദിക്കുന്നു.
താരങ്ങളെ ആശ്രയിച്ച് സിനിമ എടുക്കുന്ന കാലം പോയെന്നും രഞ്ജിത്ത് പറഞ്ഞു. പുതിയ കുട്ടികള്‍ സംഘമായി അദ്ധ്വാനിച്ച് ആണ് ഇപ്പോള്‍ സിനിമ എടുക്കുന്നത്. അതിന് പറ്റിയ പുതിയ നടന്മാരെയും അവർ കണ്ടെത്തുന്നെന്നും മികച്ച സിനിമയുണ്ടാകുന്നുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. തിരക്കഥ തന്നെ സംബന്ധിച്ചിടത്തോളം പൂര്‍ണമായ ഒരു ഫയലല്ലെന്നും സിനിമയുടെ അവസാനം വരെ സംഭവിക്കുന്ന ഒന്നാണെന്നും എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താവുന്നതാണെന്നും രഞ്ജിത്ത് പറഞ്ഞു.