മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. റീമേക്ക് ചെയ്യപെട്ട ഭാഷകളിലെല്ലാം ചിത്രം വൻ വിജയമായിരുന്നു. മോഹൻലാലും ജിത്തുജോസഫും ഒപ്പമുള്ള ഏക ചിത്രമായിരുന്നു ദൃശ്യം എങ്കിലും ആരാധകർ വീണ്ടുമൊരു ചിത്രത്തിനായി കാത്തിരിക്കുകയാണ്. മോഹൻലാൽ എന്ന നടന് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുവാൻ ജിത്തു ജോസഫ് എന്ന സംവിധായകന് സാധിക്കുമെന്ന് ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ട് ഏവരും മനസ്സിലാക്കിയതാണ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദൃശ്യം 2 ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. ഷൂട്ടിംഗ് ആരംഭിക്കാൻ ഇരുന്നപ്പോഴാണ് കൊറോണ ലോകമെമ്പാടും വ്യാപിച്ചത്. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്ന വാർത്ത പുറത്തുവന്നിരുന്നെങ്കിലും ഒരു മാസത്തേക്ക് കൂടി കൊറോണ വൈറസ് കാരണം ചിത്രീകരണം നീട്ടി വച്ചിരിക്കുന്നു എന്ന് അറിയിക്കുകയാണ് ജിത്തുജോസഫ്.
ജിത്തു ജോസഫിന്റെ വാക്കുകൾ:
“ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനിച്ചത്, എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ഒരു മാസത്തേക്ക് നീട്ടി വെയ്ക്കാന്‍ തീരുമാനിച്ചു. അടുത്ത മാസത്തെ സ്ഥിതിഗതികള്‍ അനുസരിച്ച് ഇന്‍ഡോര്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് പ്ലാന്‍”
ആളുകൾ കൂടുതൽ അഭിനയിക്കേണ്ടി വരുന്ന സീനുകളാണ് കോവിഡ് കാലത്ത് ചിത്രീകരിക്കുവാൻ ബുദ്ധിമുട്ട് എന്നാണ് ജിത്തു ജോസഫ് പറയുന്നത്. എന്നാൽ ലോക്ക് ഡൗൺ കാലത്ത് തിരക്കഥ മാറ്റി എഴുതുകയും അങ്ങനത്തെ സീക്വൻസുകൾ ഇല്ലാത്ത ഒരു തിരക്കഥയാണ് ഇപ്പോൾ കയ്യിൽ ഉള്ളതെന്നും അദ്ദേഹം അറിയിക്കുന്നു.
ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ അണിയിച്ചൊരുക്കുന്ന ജിത്തുജോസഫ് ചിത്രമാണിതെന്നും ചിത്രത്തിൽ നായികയായി എത്തുന്നത് തമിഴിലെ ഒരു പ്രമുഖ താരം ആയിരിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു. ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് ഫിലിംസ് തന്നെയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലിന്റെ ആദ്യചിത്രമായ ആദി സംവിധാനംചെയ്തതും ജിത്തു ജോസഫ് തന്നെയായിരുന്നു. മോഹൻലാൽ ചിത്രത്തിനായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.