നായകനേയും സംവിധായകനേയും എഴുത്തുക്കാരനേയുമെല്ലാം നോക്കി പ്രേക്ഷകർ സിനിമ കാണുവാൻ കയറിയിരുന്ന കാലമെല്ലാം ഇപ്പോൾ മാറിയിരിക്കുകയാണ്. ടെക്നിക്കൽ വിഭാഗത്തിനും പ്രേക്ഷകർ ഇന്ന് കൊടുക്കുന്ന പിന്തുണ വളരെ വലുതാണ്. അത്തരത്തിൽ ഒന്നാണ് എഡിറ്റിംഗ്. ഒരു സിനിമ രണ്ടു രണ്ടര മണിക്കൂർ യാതൊരു മുഷിപ്പുമില്ലാതെ കണ്ടിരിക്കുവാൻ തക്കവണ്ണം എഡിറ്റ് ചെയ്ത് എടുക്കുന്ന ഓരോ എഡിറ്ററും ഒരു തികഞ്ഞ കലാകാരൻ തന്നെയാണ്. മലയാളിക്ക് അങ്ങനെ ഏറെ സുപരിചിതമായ ഒരു പേരാണ് ശ്രീകാർ പ്രസാദ്. ആ പേര് പെട്ടെന്ന് ഓർമയിലേക്ക് വന്നില്ലെങ്കിലും അദ്ദേഹം ചെയ്ത ചിത്രങ്ങളെ കുറിച്ച് പറഞ്ഞാൽ തന്നെ ആ പ്രതിഭയുടെ മാറ്റ് നമുക്ക് അറിയുവാൻ സാധിക്കും.
യോദ്ധ, നിർണയം, വാനപ്രസ്ഥം, അലൈപായുതേ, ദിൽ ചാഹ്താ ഹേയ്, കന്നത്തിൽ മുത്തമിട്ടാൽ, ഒക്കഡു, ആയുധ എഴുത്ത്, നവരസ, അനന്തഭദ്രം, ഗുരു, ബില്ല, ഫിറാഖ്, പഴശിരാജ, തൽവാർ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, തുപ്പാക്കി, കത്തി തുടങ്ങിയ നിരവധി ചിത്രങ്ങളാണ് അദ്ദേഹം എഡിറ്റിംഗ് നടത്തിയിട്ടുള്ളത്. ഏഴ് നാഷണൽ അവാർഡുകളും ഒരു സ്പെഷ്യൽ ജൂറി പുരസ്കാരവും കേരള സർക്കാരിന്റെ അഞ്ച് സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയിട്ടുള്ള ശ്രീകർ പ്രസാദിനെ തേടി മറ്റൊരു പുരസ്കാരവും എത്തിയിരിക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡിന് തൊട്ടു താഴെ നിൽക്കുന്ന ലിംകാ ബുക്ക് റെക്കോർഡ്സിൽ ഇടം കണ്ടെത്തിയിരിക്കുകയാണ് അദ്ദേഹം. ഏറ്റവുമധികം ഭാഷകളിൽ സിനിമകൾ എഡിറ്റിംഗ് നടത്തിയതിനാണ് അദ്ദേഹത്തിന് റെക്കോർഡ് ബുക്കിൽ ഇടം ലഭിച്ചത്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ, ആസ്സാമീസ്, ബംഗാളി, പഞ്ചാബി, നേപ്പാളി, മറാത്തി, സിംഹളീസ്, കാർബി, മിഷിങ്, ബോഡോ, പാങ്ചെമ്പ എന്നിങ്ങനെ 17 ഭാഷകളിലാണ് ശ്രീകർ പ്രസാദ് സിനിമകൾ എഡിറ്റ് ചെയ്തിട്ടുള്ളത്. ദർബാർ, പ്രതി പൂവൻകോഴി, സാഹോ തുടങ്ങിയ ചിത്രങ്ങളാണ് ഈ അടുത്ത് അദ്ദേഹം എഡിറ്റിംഗ് നടത്തിയത്. രാജമൗലി ചിത്രം RRR, ഇന്ത്യൻ 2, പൊന്നിയിൻ സെൽവം, ആടുജീവിതം എന്നിവയാണ് ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗിൽ ഇനി പ്രേക്ഷകരുടെ മുൻപിലേക്ക് എത്തുവാൻ ഒരുങ്ങുന്ന ചിത്രങ്ങൾ.