രണ്ടോ മൂന്നോ ടേക്കുകൾക്കുള്ളിൽ ഉള്ളിൽ തന്നെ ഷോട്ട് പക്കയാക്കുക എന്ന് പറയുമ്പോൾ തന്നെ ഒരു അഭിനേതാവിന്റെ റേഞ്ച് എത്രയോ വലുതാണെന്ന് നമുക്കൊക്കെ അറിയാൻ സാധിക്കും. ഷോട്ട് ഓക്കെ ആക്കുക എന്നതിലുപരി പെർഫെക്ട് കൂടി ആക്കുന്നതിലാണ് അതിലും വലിയ ബഹുമാനം ഒരു നടനോട് തോന്നുന്നത്. അത്തരത്തിൽ എടുത്തു പറയാൻ മലയാളത്തിലെ യുവതാരനിരയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു നായകനാണ് ഫഹദ് ഫാസിൽ. നായകൻ അല്ലെങ്കിൽ പോലും നായകകഥാപാത്രങ്ങളെ കവച്ചു വെക്കുന്ന പ്രകടനമാണ് ഓരോ ചിത്രങ്ങളിലും ഈ അഭിനയ പ്രതിഭയിൽ നിന്നും പ്രേക്ഷകർ കാണുന്നത്. അതും ഒന്നിനൊന്ന് വേറിട്ട കഥാപാത്രങ്ങൾ. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയിലേക്കും എത്തുമ്പോൾ ഫഹദ് തീർക്കുന്ന അഭിനയത്തിന്റെ മറ്റൊരു മനോഹരതലമുണ്ട്.
കേരളത്തിന്റെ കപട മലയാളി ബോധത്തിന്റെ പ്രതിനിധിയാണ് ഷമ്മി. ആണത്ത മേൽക്കോയ്മയിലൂടെ മാത്രമേ ഒരു സമൂഹം നിലനിൽക്കുകയുള്ളു എന്ന് കരുതുന്ന, ചിരിച്ച് കാണിക്കുമെങ്കിലും അയാൾ എത്രമാത്രം ബോറനാണെന്നും വെറുപ്പിക്കലാണെന്നും ഓർമ്മപ്പെടുത്തുന്ന ഒരു കഥാപാത്രം. അഹങ്കാരം ഉള്ളിൽ നിറച്ച് ചിരിക്കുന്ന ഇത്തരം മലയാളികളെ നമുക്ക് സ്ഥിരം കാണാൻ സാധിക്കും. ഇങ്ങനെയൊരു കഥാപാത്രത്തെ സൃഷ്ടിച്ച ശ്യാം പുഷ്ക്കരൻ എന്ന എഴുത്തുകാരന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. ഫഹദിന്റെ കഥാപാത്രത്തിലും മലയാളിക്ക് അവരെ തന്നെയോ അവർക്ക് പരിചയമുള്ളവരെയോ കാണാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഷമ്മിയും അത്തരത്തിൽ ഒരുവനാണ്. ഷമ്മിയേയും പ്രകാശനെയും പ്രസാദിനേയും മഹേഷിനെയും പോലെ ജീവൻ തുടിക്കുന്ന മികച്ച കഥാപാത്രങ്ങൾ ഇനിയും ഫഹദിൽ നിന്നും ഉണ്ടാകട്ടെ.