അത്ഭുതദ്വീപിലെ ഗജേന്ദ്രനെന്ന നായകനായി ഗിന്നസ് റെക്കോർഡും കുട്ടിയും കോലിലൂടെ സംവിധായകനായും ചരിത്രം കുറിച്ച ഗിന്നസ് പക്രു നിർമാതാവാകുന്നു എന്ന വാർത്ത തന്നെ ഒരു പക്കാ എന്റർടൈനർ പ്രേക്ഷകർക്ക് ലഭിക്കുമെന്ന് ഉറപ്പ് തന്നിരുന്നു. സർവദീപ്ത പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഗിന്നസ് പക്രു നിർമ്മിച്ച ഫാൻസി ഡ്രസ് തീയറ്ററുകളിൽ എത്തിയതോടെ മലയാള സിനിമയിലെ നിർമാതാക്കളുടെ സ്ഥാനത്തും പക്രു സ്ഥലം പിടിച്ചിരിക്കുകയാണ്. പുതിയൊരു നിർമാതാവിനും പുതിയൊരു ചിത്രത്തിനുമൊപ്പം പുതിയൊരു സംവിധായകനെ കൂടി മലയാള സിനിമക്ക് ഇതിലൂടെ ലഭിച്ചിരിക്കുകയാണ്. രഞ്ജിത് ശങ്കറിന്റെ പ്രഥമ സംവിധാന സംരംഭമാണ് ഫാൻസി ഡ്രസ്.
ഏതു ഭാഷയിലും എവിടെയും ഒരുക്കാവുന്ന ഒരു കഥാതന്തു തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. ഇത് രണ്ടു ചെറുപ്പക്കാരുടെ കഥയാണ്. ഗോവയിൽ താമസമാക്കിയ ഇരുവരും ചെറിയ ചെറിയ തട്ടിപ്പുകളും പോക്കറ്റടിയുമെല്ലാമായി ഗോവയിൽ ജീവിക്കുകയാണ്. എന്നാൽ ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ ഇരുവരും കേരളത്തിലേക്ക് വരികയാണ്. കേരളത്തിലെ ഒരു വില്ല പ്രോജക്ടിൽ അവർ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബെൻ കുട്ടനായി തന്റെ റോൾ ഏറെ മനോഹരമായിട്ടാണ് പക്രു അവതരിപ്പിച്ചിരിക്കുന്നത്. നായകതുല്യമായ അതേ പ്രാധാന്യം തന്നെയാണ് ഹരീഷ് കണാരൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനും ഉള്ളത്. ഇരുവരും ചേർന്നുള്ള കോമ്പോ മനസ്സ് നിറക്കുന്ന ചിരികൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.
കലാഭവൻ ഷാജോൺ, ശ്വേത മേനോൻ, സൗമ്യ മേനോൻ എന്നിവരും തുല്യ പ്രാധാന്യമുള്ള റോളുകളുമായി ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുമുണ്ട്. ശ്വേത മേനോൻ തന്റെ പ്രകടനത്തിന് പ്രത്യേകം കൈയ്യടികൾ അർഹിക്കുന്നുണ്ട്. പാഷാണം ഷാജി, ബിജുക്കുട്ടൻ, കോട്ടയം പ്രദീപ്, പൊന്നമ്മ ബാബു, തെസ്നി ഖാൻ, ജെമിനി തുടങ്ങിയ മികച്ച ഹാസ്യ താരനിര പൊട്ടിച്ചിരിപ്പിക്കുമ്പോൾ തമിഴ് താരം ബാലു ചക്രവർത്തി, സുധീർ കരമന, ജയൻ ചേർത്തല തുടങ്ങിയവർ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് നല്ലൊരു പ്രകടനവുമായി കടന്നു വരുന്നുണ്ട്.
ചിരിയുടെ രസക്കൂട്ടുമായി എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ രഞ്ജിത് സ്കറിയയും നിർമാതാവും നായകനുമായ പക്രുവും ചേർന്ന് തന്നെയാണ്. രതീഷ് വേഗ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും മറ്റൊരു ഹൈലൈറ്റാണ്. പ്രദീപ് നായരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വി സാജൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മൊത്തത്തിൽ ഒരു ഫൺ പാക്ക് മൂവിയായ ഫാൻസി ഡ്രസ് കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു കൊച്ചു ചിത്രമാണ്.