ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ലൂസിഫറിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് സംഭവം. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ പൃഥ്വിയുടെ കൈയില്‍ നിന്നും സമ്മാനം മേടിച്ച ആരാധിക ആ അനുഭവം പങ്കു വച്ചപ്പോഴാണ് പൃഥ്വിയും അതു സംബന്ധിച്ച ചില രസകരമായ കാര്യങ്ങൾ പറഞ്ഞത്. മോഹൻലാൽ, മഞ്ജു വാര്യർ, മുരളി ഗോപി, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഞാൻ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോൾ തിരുവനന്തപുരത്ത് കലാവേദിയുടെ പരിപാടിയിൽ രാജുവേട്ടൻ അതിഥിയായി വന്നിരുന്നു. അന്ന് രാജുവേട്ടനാണ് ഒന്നാം സമ്മാനം എനിക്ക് തന്നത്. സമ്മാനം തന്നതിനു ശേഷം ആരാകാനാണ് ആഗ്രഹമെന്ന് രാജുവേട്ടൻ എന്നോട് ചോദിച്ചു. രാജുവേട്ടൻ ആ സമയത്ത് നക്ഷത്രക്കണ്ണുള്ള രാജകുമാരനിൽ മാത്രമാണ് അഭിനയിച്ചത്. ആ സ്റ്റേജിൽവച്ച് ഞാന്‍ പറഞ്ഞു, എനിക്ക് ലാലേട്ടന്റെ നായികയാകണമെന്ന്. ആ സമയം രാജുവേട്ടന്റെ മുഖം ഒന്നു ചുളിഞ്ഞിട്ടുണ്ടായിരുന്നു. ചെറുപ്പമായതുകൊണ്ട് അന്ന് രാജുവേട്ടന് എന്താണ് തോന്നിയതെന്ന് എനിക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല.
അതിന് പൃഥ്വിരാജിന്റെ മറുപടി ഇപ്രകാരമായിരുന്നു…
കുഞ്ഞുനാളിൽ കുട്ടി, ലാലേട്ടന്റെ നായികയാകണമെന്നു പറഞ്ഞപ്പോൾ എന്റെ മുഖം ചുളിഞ്ഞിട്ടുണ്ടാകും. അന്ന് ഞാനത്ര അനുഭവസമ്പത്തുള്ള നടനല്ലാത്തതുകൊണ്ട് എന്റെ മുഖം ചുളിഞ്ഞത് മറച്ചുപിടിക്കാൻ പറ്റിയില്ല. ഇപ്പോൾ, ഈ കഥ പറഞ്ഞപ്പോളും എന്റെ മുഖം ചുളിഞ്ഞു. പക്ഷേ ഞാനത് മറച്ചുപിടിച്ചു. കാരണം രണ്ടാം ക്ലാസില്‍വച്ച് ഞാൻ സമ്മാനം തന്നുവെന്ന് പറഞ്ഞപ്പോൾ എന്റെ പ്രായം….(പൃഥ്വി ചിരിക്കുന്നു). മറ്റൊരു സംഭവം കൂടി ഓർക്കുന്നു. അമർ അക്ബർ അന്തോണിയിൽ നമിത പ്രമോദ് വന്നപ്പോൾ, മൂന്നാം ക്ലാസ് മുതൽ ഞാൻ ചേട്ടന്റെ ഫാൻ ആണെന്ന് പറഞ്ഞിരുന്നു. അന്ന് എന്റെ മുഖം ചുളിഞ്ഞപ്പോഴും ഞാൻ മറച്ചുപിടിച്ചു. ഇന്നും അങ്ങനെതന്നെ സംഭവിച്ചു.