ഒരു കാലഘട്ടത്തിൽ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ വമ്പൻ ഓളം സൃഷ്ടിച്ച തന്റെ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ യുവാക്കളുടെ ഇടയിൽ സൂപ്പർ താരമായി മാറിയ വ്യക്തിയായിരുന്നു ബാബു ആന്റണി. പിന്നീട് വില്ലൻ വേഷത്തിലും തിളങ്ങിയ ബാബു ആന്റണി ഒരിടവേളക്ക് ശേഷം പ്രശസ്ത സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായ പവർ സ്റ്റാറിലൂടെ നായകനായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. വില്ലൻ വേഷങ്ങളിൽ അഭിനയിച്ചു കൊണ്ടിരുന്ന ബാബു ആന്റണിയുടെ ആ കാലഘട്ടത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ടുള്ള ഒരു ഫെയ്സ്ബുക്ക് കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്. ബാബു ആന്റണി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
ആക്ഷൻരാജാവ്: #ബാബുആന്റണി
ലോക്ക് ഡൗൺ കാരണം മുഴുവൻ
സമയവും വീട്ടിലിരിക്കുന്നതിന്റെ
വിരസത മാറ്റാൻ ഞാൻ കൂടുതലും ആശ്രയിച്ചത് പുസ്തകങ്ങളെയും ടെലിവിഷനെയുമാണ്.
കഴിഞ്ഞ ദിവസം സൂര്യ ടിവിയിൽ ബാബു ആന്റണി നായകനായ രാജധാനി എന്ന സിനിമ കണ്ടിരുന്നു.രാജധാനി സിനിമ കണ്ടതിന് ശേഷം കുട്ടികാലത്തെ സിനിമാ ഓർമ്മകളെ ഞാൻ റീകമ്പോസ് ചെയ്യാൻ ശ്രമിച്ചു.സിനിമയുടെ കലാമൂല്യത്തെ കുറിച്ചും
സിനിമയുടെ മറ്റ് തലങ്ങളെ പറ്റിയും ഒരു ധാരണയും ഇല്ലാത്ത കാലത്ത്
തിയ്യേറ്ററുകളിൽ പോയി സിനിമ
കാണാനുളള അവസരങ്ങൾ ധാരാളം ഉണ്ടായിരുന്നു.അച്ഛന്റെയും അമ്മയുടെയും കൂടെ ഞാനും ഏട്ടനും തലശ്ശേരിവരെ പോയി സിനിമ കാണാറുണ്ട്.
മോഹൻ ലാലിന്റെ ദൗത്യവും
മൂന്നാം മുറയും കണ്ടതിന് ശേഷം
ആക്ഷൻ സിനിമകളോട് ചെറുപ്പത്തിലെ വലിയ ആഭിമുഖ്യമുണ്ടായിരുന്നു.
സിനിമ കണ്ട് വീട്ടിലെത്തിയാൽ അതിലെ കഥാപാത്രങ്ങളെ അനുകരിച്ച് ചില ആക്ഷൻ രംഗങ്ങൾ ഞങ്ങൾ അവതരിപ്പിക്കാറുണ്ട്.
ആദ്യകാലത്ത് വില്ലനായി പ്രത്യക്ഷപെട്ട
നീണ്ട് കൊലുന്നനെയുളള ആ മനുഷ്യന്റെ ആരാധകൻ ആയത് 1993-ൽ ‘ഉപ്പുകണ്ടം ബ്രദേർസ്’ എന്ന സിനിമ കണ്ടതിന് ശേഷമാണ്.
സിനിമയുടെ ഇടവേളക്ക് അടുപ്പിച്ച് ബാബു ആന്റണിയെ സ്ക്രീനിൽ കാണിച്ചപ്പോൾ കൂത്തുപറമ്പ് ഷൈല ടാക്കീസിൽ ഉയർന്ന കരഘോഷം ഇന്നും ചെവിയിൽ മുഴങ്ങുന്നുണ്ട്. എന്റെ തൊട്ടുത്ത സീറ്റിലിരുന്ന
അച്ഛൻ എന്നെ നോക്കി പറഞ്ഞു “ഇനി പേടിക്കേണ്ട ഓൻ വന്നു ഇനി എല്ലാരേം ശരിയാക്കി കൊളളും”.
തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്നത് മമ്മൂട്ടി,മോഹൻ ലാൽ,സുരേഷ് ഗോപി എന്നിവരായിരുന്നു.
1993-മുതൽ യുവാക്കളുടെ ഹൃദയത്തിൽ ഒരു പുതിയ താരം കടന്നു കൂടിയിരിക്കുന്നു.
നീളൻ മുടിയുളള…മാർഷ്യൽ ആർട്സിൽ കറുത്ത ബെൽട്ടുളള…ആക്ഷനിൽ മലയാളികൾക്ക് പുതിയ ദൃശ്യാനുഭവം പകർന്നു തന്ന ബാബു ആന്റണി എന്റെയും അടുത്ത ആളായി മാറി.
ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് മരണമെന്ന ഇരുണ്ട ഗുഹാമുഖം അച്ഛനിലൂടെ അനുഭവവേദ്യമായത്.
ബാബു ആന്റണിയുടെ ആരാധകനാക്കി എന്നെ മാറ്റിയത് അച്ഛനായിരുന്നു.
ഞാനും ഏട്ടനും നൻമ ശ്രീജിത്തും,
കല്ലാരത്തെ നിശാന്തുമൊക്കെമുടി നീട്ടി വളർത്തി ബാബു ആന്റണിയോടുളള ഞങ്ങളുടെ ആരാധന പരസ്യമായി പ്രഖ്യാപിച്ചു.
മുതിയങ്ങ ശങ്കരവിലാസം സ്കൂളിൽ പഠിക്കുന്ന കാലത്ത് നൻമ ശ്രീജിത്തിന്റെ ഗ്യാങും ഫൈസലിന്റെ ഗ്യാങും തമ്മിൽ പലപ്പോഴും അടി ഉണ്ടാവാറുണ്ട്.
അടിയുണ്ടാവുന്ന പല ഘട്ടങ്ങളിലും കമ്പോളം സിനിമയിലെ ബാബു ആന്റണിയെ അനുകരിച്ച് കാലുയർത്തുകയും, മുടി പുറകിലേക്ക് കെട്ടി, ഊഫ് എന്ന ശബ്ദവും
പുറപെടുവിച്ച് എതിരാളികളുടെ മേൽ ഞങ്ങൾ മേൽകൈ നേടാറുണ്ട്.