മുദ്ദുഗൗവിലൂടെ അരങ്ങേറ്റം കുറിച്ച് മാസ്റ്റർപീസ്, ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുന്ന ഇര എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കവർന്ന ഗോകുൽ സുരേഷ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നു. മനോരമ ഓൺലൈനിന് നൽകിയ ഇന്റർവ്യൂവിലാണ് തന്നെ പലരും ഒതുക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ ഗോകുൽ സുരേഷ് നടത്തിയിരിക്കുന്നത്. “ചില സിനിമകളുടെ ചിത്രീകരണം നീണ്ടുപോയപ്പോൾ എന്നെ ഒതുക്കാനുള്ള ശ്രമം വരെ നടന്നിരുന്നു. അത്തരത്തിൽ വാർത്തകളും വന്നു. പിന്നെ പ്രൊഡ്യൂസർമാർക്കൊക്കെ എന്നെത്തേടി വരാൻ മടിയായി. പക്ഷേ, എനിക്കതിലൊന്നും കുഴപ്പമില്ല. ആരൊക്കെ മോശമാക്കാൻ ശ്രമിച്ചാലും കഴിവുള്ളയാൾക്ക് ഉയർന്നുവരാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നു ഞാൻ വിശ്വസിക്കുന്നു.” ഗോകുൽ സുരേഷ് പറഞ്ഞു.
പ്രേക്ഷകരെ വഞ്ചിക്കാതെ സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന ഗോകുൽ പാതിവഴിയിൽ വെച്ച് ഉപേക്ഷിക്കേണ്ടി വന്ന ഒരു ചിത്രത്തെക്കുറിച്ചുമുള്ള കാര്യങ്ങൾ ഇന്റർവ്യൂവിൽ പങ്കുവെച്ചു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ സിനിമയുടെ ചിത്രീകരണം ഏകദേശം തീരാറായപ്പോഴാണ് അത് വേറൊരു തരത്തിലുള്ള ചിത്രമാണെന്നു ഗോകുലിന് മനസ്സിലായത്. അപ്പോൾത്തന്നെ ആ പടം ചെയ്യുന്നതു ഗോകുൽ നിർത്തി. അച്ഛൻ സുരേഷ് ഗോപി മുദ്ദുഗൗ കണ്ടത് കഴിഞ്ഞ മാസമാണെന്നും വരുത്തേണ്ട മാറ്റങ്ങൾ പലതും പറഞ്ഞു തരുകയും ഇനിയുമേറെ നന്നാകാനുണ്ടെന്നും പറഞ്ഞെന്ന് ഗോകുൽ വെളിപ്പെടുത്തി. തന്റെ സിനിമയുടെ മാർക്കറ്റിംഗിലോ പ്രൊമോഷനിലോ അച്ഛൻ ഇടപെടാറില്ലെന്നും ഗോകുൽ പറഞ്ഞു.