ഗുഡ്നെെറ്റ് ഫിലിംസിലൂടെയും ഷോഗൺ ഫിലിംസിലൂടെയും സിനിമാരംഗത്ത് സജീവമായ തൃശൂർ പൂങ്കുന്നംകാരൻ കല്യാണരാമൻ എന്ന ഗുഡ്നെെറ്റ് മോഹനെ മലയാളികൾക്ക് അദ്ദേഹം നിർമിച്ച ചിത്രങ്ങളിലൂടെ തന്നെയാണ് പരിചയം. ഇസബെല്ല എന്ന ചിത്രത്തിലൂടെ ആദ്യ നിർമാണ രംഗത്തേക്ക് ചുവടുവച്ചു. കിലുക്കം, സ്ഫടികം, ഞാൻ ഗന്ധർവ്വൻ,കാലാപാനി തുടങ്ങി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ചു.
എന്നാൽ, മായാമയൂരം എന്ന ചിത്രം കിലുക്കത്തെ പോലെ അർഹിച്ച വിജയം നേടാതെ പോയത് ചിലരുടെ കടുംപിടുത്തം കാരണമാണെന്ന് അദ്ദേഹം പറയുന്നു. ഈ പടത്തിൽ സെക്കൻഡ് ഹാഫിൽ വരുന്ന മോഹൻലാലിന്റെ കഥാപാത്രത്തിന്റെ സ്വഭാവം മാറ്റണമെന്ന തന്റെ നിർദ്ദേശം മറ്റുള്ളവർ അംഗീകരിച്ചില്ല. രണ്ടാമത്തെ മോഹൻലാൽ കഥാപാത്രത്തിന് ഒരു തെമ്മാടി പരിവേഷം നൽകി ഹീറോയിസം കാണിപ്പിക്കുക. ശേഷം രേവതിയുടെ കഥാപാത്രം അയാളുടെ നല്ല ജീവിതത്തിലേക്ക് കൊണ്ടുവരിക എന്ന നിർദ്ദേശമായിരുന്നു അദ്ദേഹം മുന്നോട്ട് വച്ചത്. ലാലിന്റെ ഹീറോയിസം കാണാൻ പ്രേഷകർ ഇഷ്ടപ്പെടുന്ന സമയമായിരുന്നു അതെന്നും നിർമാതാവ് പറയുന്നു. മോഹൻ പറഞ്ഞതുപോലെ പടം അർഹിച്ച വിജയം നേടിയില്ല. പ്രമുഖ മാദ്ധ്യമത്തോടായിരുന്നു മോഹൻ ഇക്കാര്യം തുറന്നു പറഞ്ഞത്.