ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആയിരിക്കുമ്പോൾ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ നിന്നും ഔട്ടായി വന്ന രജിത് കുമാർ എന്ന മത്സരാർത്ഥിയെ സ്വീകരിക്കുവാൻ നെടുമ്പാശ്ശേരി എയർപോർട്ടിൽ തടിച്ചുകൂടിയ ജനങ്ങൾക്കെതിരെ കേസെടുത്ത വാർത്തകൾ ഏറെ ജനശ്രദ്ധ നേടിയതാണ്. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഫാൻസ് അസോസിയേഷനുകൾ വേണ്ട എന്ന് ഉറക്കെ പ്രഖ്യാപിച്ച ഫഹദ്ഫാസിലിൽ മാത്രമാണ് ഇനി തനിക്ക് പ്രതീക്ഷ എന്നാണ് ഹരീഷ് കുറിപ്പിലൂടെ പറയുന്നത്.
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം:
ഏല്ലാ ഫാൻസുകാരെയും നിയമപരമായി നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..കഴിഞ്ഞ വർഷമാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തിൽ ഒരു സൂപ്പർസ്റ്റാർ ഫാൻസ് മുഖ്യമന്ത്രിയെ സംസാരിക്കാൻ സമ്മതിക്കാത്ത രീതിയിൽ ബഹളമുണ്ടാക്കുകയും ആ പ്രമുഖ നടൻ ഇരിക്കുന്ന വേദിയിൽ വെച്ച് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പ്രസംഗം മുഴുമിപ്പിക്കാതെ അവസാനിപ്പിച്ചതും…
ഇതും ഈ സമയത്ത് ചർച്ചചെയ്യപെടേണ്ടതാണ് എന്ന് ഒരു ജനാധിപത്യ വിശ്വാസിയായ ഞാൻ രാഷ്ട്രീയ ഭേദമന്യേ വിശ്വസിക്കുന്നു…എത്രയോ മനുഷ്യർ അവരുടെ ജീവൻ കൊടുത്ത് ഉണ്ടാക്കിയെടുത്തതാണി ജനാധിപത്യ കേരളം…ആ കേരളത്തെ തലക്കോളമില്ലാത്ത ഫാൻസുകൾ എന്ന ആൾകൂട്ടത്തിന് അഴിഞ്ഞാടാൻ വിട്ടുകൊടുക്കരുത്…ഈ എയർപോർട്ട് സംഭവത്തോടെ ഇതിന് ഒരു അവസാനമുണ്ടാവണം..
ഫാൻസ് അസോസിയേഷനുകളുള്ള ചെറുതും വലുതുമായ ഏല്ലാ നടൻമാർക്കും ഇത്ബാധകമാണ് …മലയാളത്തിന്റെ അഭിമാനം ഉയർത്തിപിടിച്ച എല്ലാ മഹാനടൻമാരുടെയും അഭിനയമികവിന് മുൻപിൽ ബഹുമാനത്തോടെ തല താഴ്ത്തി കൊണ്ട് പറയുന്നു…ഇത്തരം തലതിരിഞ്ഞ ആൾക്കൂട്ടത്തെ പോറ്റി വളർത്തരുത്..ആകെയുള്ള പ്രതീക്ഷയും ഉദാഹരണവും മലയാളികൾ ഹൃദയത്തിലേറ്റിയ ഫഹദ് ഫാസിൽ എന്ന നടൻ മാത്രമാണ്…തനിക്ക് ഫാൻസ് അസോസിയേഷനുകൾ വേണ്ട എന്ന ഉറക്കെ പ്രഖ്യാപിച്ച ഒരേയൊരു ഫഹദ് …പുതിയ കേരളം മഹാനടൻമാരുടെ പുതിയ തീരുമാനങ്ങൾക്കായാണ് കാത്തിരിക്കുന്നത്…