ലാലേട്ടന്റെ ജന്മദിനത്തിൽ തന്റെ ഭർത്താവിനേക്കാൾ വലിയ മോഹൻലാൽ ഫാനായി ‘പകരം വീട്ടിയ’ ലാലേട്ടൻ ആരാധികയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. അംബിക JK എന്ന ആരാധികയാണ് രസകരമായ കുറിപ്പ് എഴുതിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അയൽക്കാരായിരുന്നെങ്കിലും, ചെറുപ്പം തൊട്ട് കാണുന്നതാണെങ്കിലും എന്റെ കെട്ടിയവന്റെ മാരകമായ ഒരസുഖം മനസ്സിലാകുന്നത് കല്യാണത്തിന്റെ മൂന്നാം ദിവസം നേരം വെളുത്തപ്പോൾ തന്നെ ആദ്യ ഷോയ്ക്കു തൃശൂർ രാംദാസിൽ ‘അയാൾ കഥയെഴുതുകയാണ്’ എന്ന മോഹൻലാൽ സിനിമാ കാണാൻ കൊണ്ടോകുമ്പോഴാണ്. പടം റിലീസ് ആയിട്ടു അപ്പഴത്തേക്കും കുറച്ചു ദിവസങ്ങളായിരുന്നു. ദില്ലിയിൽ അങ്ങേർക്ക് കാണാനൊത്തില്ല, ഇന്നത്തെപ്പോലെയല്ല, അന്നൊക്കെ മലയാളസിനിമ വിരളമായേ ഇവിടെ വരൂ. നാട്ടിൽ വന്നപ്പോഴത്തേക്കും കല്യാണത്തിരക്ക്. രാംദാസിൽ അപ്പോഴേക്കും അത് മോർണിംഗ് ഷോ മാത്രമാക്കി. ഇനി അതും പോയാലോ എന്ന് പേടിച്ചിട്ടാണ് മൂന്നാം നാൾ രാവിലെ എന്റെ കൈയും പിടിച്ചു രാംദാസിന്റെ പടി കേറുന്നത്. പിന്നെയങ്ങോട്ട് ഞാൻ ജീവിച്ചത് എന്റെ കെട്യോന്റേം മോഹൻലാലിന്റേം നടുക്കായിരുന്നു.
അതിഭീകരങ്ങളായ ദിനങ്ങൾ. ഞാൻ കാണാത്ത മോഹൻലാൽ പടങ്ങളില്ല. കേൾക്കാത്ത മോഹൻലാൽ ഡയലോഗുകളില്ല. മോഹൻലാലു പോലും രണ്ടാമത് കാണാത്ത അങ്ങേരുടെ ഏറ്റവും കൂതറ പടങ്ങൾ വരെ ഇങ്ങേരു ടിവിയിൽ കുത്തിയിരുന്ന് കാണും. ദില്ലി ഫിലിം ഫെസ്റ്റിവലിന് സിരിഫോർട് ഓഡിറ്റോറിയത്തിൽ ഇടിച്ചു ഊപ്പാടിളകി വാനപ്രസ്ഥം കണ്ടതൊക്കെ എങ്ങിനെ മറക്കും. ഒരു ദിവസം ഞാൻ സഹികെട്ടു ആ ചോദ്യം ചോദിച്ചു. അതിനുത്തരം ഇന്നുവരെ കിട്ടിയിട്ടില്ല! ചോദ്യമിതാണ്, ‘പപ്പയ്ക്ക് കൂടുതലിഷ്ടം എന്നെയാണോ അതോ മോഹൻലാലിനെയോ?’ ഇന്നും അതൊരു പ്രഹേളികയായി തുടരുന്നു.
ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം ഓർമയില്ലേ. നിലനിൽപ്പിനു വേണ്ടി, പ്രതികാരത്തിന് വേണ്ടി, ഇപ്പൊ ഞാൻ JKയെക്കാൾ ഇമ്മിണി ബല്യ മോഹൻലാൽ ഫാനായി പകരം വീട്ടി. അല്ല പിന്നെ, നമ്മളോടാ കളി!! 😂
ലാലേട്ടാ, ഹാപ്പി ബർത്ഡേ!! 😍