നൂറ്റാണ്ടുകൾ മാറി മറിഞ്ഞാലും മറിഞ്ഞു വീഴാത്ത ചില ജാതി മത രാഷ്ട്രീയ മതിലുകളുണ്ട്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരം കാഴ്ചകൾ കാണാൻ പറ്റുമോ എന്ന് ചോദിക്കുന്നവർക്ക് മുൻപിൽ അതിന്റെ ഒരു യാഥാർഥ്യം കൂടി തുറന്ന് കാണിച്ചിരിക്കുകയാണ് അരുൺ ഗോപിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ടിതിന്. റിലീസിന് മുന്നേ സംവിധായകൻ പറഞ്ഞതു പോലെ ഇതൊരു മാസ് മസാല ചിത്രമൊന്നുമല്ല. പലതും ഓർമിപ്പിക്കുന്ന, പലതിലേക്കും വിരൽ ചൂണ്ടുന്ന ഒരു സാധാരണ ചിത്രം. പക്ഷേ പല യാഥാർഥ്യങ്ങളും സത്യങ്ങളും ചിത്രം പ്രേക്ഷകനുമായി പങ്ക് വെക്കുന്നുണ്ട്.
ഗോവയെ വിറപ്പിച്ചിരുന്ന പഴയ വീരഗാഥകൾ പാടി നടക്കുന്ന ബാബയുടെ മകനാണ് അപ്പു. ജീവിതത്തെ അതിന്റെ ഒഴുക്കിനൊപ്പം ആസ്വദിക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരൻ. ഒരു ന്യൂ ഇയർ പാർട്ടിയിൽ അപ്രതീക്ഷിതമായി കണ്ടു മുട്ടിയ സയ എന്ന പെൺകുട്ടി അപ്പുവിന്റെ ജീവിതത്തിൽ സാരമായ മാറ്റം കൈവരുത്തുന്നു. ജനിച്ചു വളർന്ന ഗോവ ഇത്രയധികം സുന്ദരമായിരുന്നെന്ന് അപ്പു മനസ്സിലാക്കുന്നത് തന്നെ അവൾ വന്നതിൽ പിന്നെയാണ്. തന്റെ ഇഷ്ടം തുറന്ന് പറയുവാൻ പോകുന്ന അപ്പുവിനെ ഞെട്ടിച്ച് അവൾ ആരോടും പറയാതെ യാത്രയാകുന്നു. അവളെ തേടിയുള്ള യാത്രകൾ കൺ തുറക്കുന്നത് ഞെട്ടിക്കുന്ന മറ്റു പല കാര്യങ്ങളിലേക്കുമാണ്. അപ്പുവിന്റെ ആ ഒരു യാത്രയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചർച്ച ചെയ്യുന്നത്. ആദിയിൽ കണ്ട പ്രണവിൽ ഒരു നടൻ എന്ന നിലയിൽ വളരെയേറെ പുരോഗമനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് എത്തുമ്പോൾ കാണുവാൻ സാധിക്കുന്നുണ്ട്. സർഫിങ്ങും ആക്ഷനും പ്രണയവുമെല്ലാമായി നല്ലൊരു പ്രകടനം തന്നെ പ്രണവ് കാഴ്ച വെച്ചിട്ടുണ്ട്. കോമഡി രംഗങ്ങളും മനോഹരമായി തന്നെ അവതരിപ്പിക്കുന്നതിൽ പ്രണവ് വിജയം കൈവരിച്ചു എന്നുളളതും എടുത്തു പറയേണ്ടതാണ്.
സയ ഡേവിഡ് എന്നൊരു പുതിയ നായികയെ കൂടി മലയാളത്തിന് സമ്മാനിക്കുവാൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനായി. ഒരു പുതുമുഖത്തിന്റേതായ യാതൊരു പ്രശ്നങ്ങളും കൂടാതെ തികച്ചും വ്യത്യസ്തമായ രണ്ടു ജീവിത രീതികളെ അതിന്റെതായ അടക്കത്തോടെയും ഒതുക്കത്തോടെയും അവതരിപ്പിക്കുന്നതിൽ സയ വിജയം കൈവരിച്ചു എന്നത് ഏറെ പ്രതീക്ഷകൾ ഈ നായികയിൽ പുലർത്താൻ സഹായിക്കുന്നുണ്ട്. മനോജ് കെ ജയൻ ഈ അടുത്ത കാലത്ത് ചെയ്തിട്ടുളളതിൽ വെച്ച് ഏറ്റവും ശക്തവും രസകരവുമായ ഒരു കഥാപാത്രമാണ് ബാബ. ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്നുണ്ട് ബാബ. പ്രത്യേകിച്ചും ഇൻട്രോ സീൻ. ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടുമെത്തിയ അഭിഷേകും ഉടനീളം ചിരി നിറക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. മാക്രോണി എന്ന ആ കഥാപാത്രം അദ്ദേഹത്തിന് ഇനിയുമേറെ മികച്ച കഥാപാത്രങ്ങൾ നേടി കൊടുക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല. ഷാജു ശ്രീധർ, സിദ്ധിഖ്, കലാഭവൻ ഷാജോൺ എന്നിങ്ങനെ എല്ലാവരും അവരുടെ ഭാഗം ഗംഭീരമാക്കി. ചെറുതെങ്കിലും തന്റെ റോൾ എല്ലാവരും ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെയാണ് ഗോകുൽ സുരേഷും ചെയ്തത്.
ഏറെ പുതുമകൾ ഒന്നും തന്നെ അവകാശപ്പെടാൻ ഇല്ലെങ്കിൽ പോലും ഈ നൂറ്റാണ്ടിലും പറയേണ്ടതായ, പറയാൻ മടിക്കുന്ന, പറയാൻ കൊതിക്കുന്ന പല കാര്യങ്ങളും തന്റെ തിരക്കഥയിൽ നിറക്കുവാൻ സംവിധായകൻ അരുൺ ഗോപിക്ക് ആയിട്ടുണ്ട്. പ്രണയവും ചിരികളും ആക്ഷനും എല്ലാം നിറഞ്ഞ ആ കാഴ്ചകൾ ഏറെ മനോഹരമായി അഭിനന്ദൻ രാമാനുജൻ ഒപ്പിയെടുക്കുകയും ചെയ്തു. ചിത്രത്തെ സംഗീത സാന്ദ്രമാക്കി തീർക്കുവാൻ ഗോപി സുന്ദറുടെ ഗാനങ്ങളും BGMഉം തീർത്ത പങ്ക് ചില്ലറയല്ല. വിവേക് ഹർഷന്റെ എഡിറ്റിംഗും മികച്ചു നിന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ടിറങ്ങുമ്പോൾ ഇങ്ങനെയെല്ലാം ഈ നൂറ്റാണ്ടിലും സംഭവിക്കുമോ എന്ന് ചിന്തിക്കുന്നതിനോടൊപ്പം സ്വന്തം മക്കളെ ഒന്ന് ചേർത്ത് പിടിക്കുന്ന മാതാപിതാക്കളെ കാണുവാനും സാധിക്കും.