40 വർഷത്തെ സിനിമാ ജീവിതത്തിൽ സൂപ്പർഹിറ്റ് ഡയറക്ടർ ജോഷി മലയാളികൾക്ക് സമ്മാനിച്ചത് നിരവധി ഹിറ്റുകളാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ തുടങ്ങിയ ആ കരിയർ ഇന്ന് പൊറിഞ്ചു മറിയം ജോസിൽ എത്തി നിൽക്കുകയാണ്. ജയനെ വെച്ച് മൂർഖൻ എന്ന ചിത്രം ഒരുക്കിയ അദ്ദേഹം ആ ചിത്രത്തിനിടയിൽ ജയന് പറ്റിയ പരിക്ക് ഗുരുതരമായിരുന്നെങ്കിൽ ഒരുപക്ഷേ ജയൻ മരിക്കുമായിരുന്നില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
“ആരിഫ പ്രൊഡക്ഷൻസിലെ ഹസനിക്ക വഴിയാണ് മൂർഖനിലേക്ക് എത്തുന്നത്. ആ സിനിമ എനിക്ക് കിട്ടാൻ കാരണം ജയൻ ആയിരുന്നു. ജോഷിക്ക് ആ സിനിമ കൊടുത്തില്ലെങ്കിൽ ഞാൻ ഇല്ലായെന്ന് ജയൻ പറഞ്ഞു. മൂർഖനിൽ ഒരു ബൈക്ക് ചേസ് സീനുണ്ട്. റിലീസിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആ സീൻ ഷൂട്ട് ചെയ്തത്. ഡ്യൂപ്പിനെ വെച്ച് ചെയ്യാമെന്ന് പറഞ്ഞെങ്കിലും ജയൻ സമ്മതിച്ചില്ല. ഷൂട്ടിങ്ങിനിടയിൽ ജയൻ ബൈക്കിൽ നിന്നും വീണു. ഭാഗ്യവശാൽ ജയന് അപകടം ഒന്നും സംഭവിച്ചില്ല. അന്ന് വല്ലതും പറ്റിയിരുന്നേൽ ജയൻ മരിക്കില്ലായിരുന്നു. കാരണം ഇത് കഴിഞ്ഞ് പത്താം ദിവസമാണ് ഹെലികോപ്റ്റർ അപകടം സംഭവിക്കുന്നതും ജയൻ മരിക്കുന്നതും. മൂർഖൻ സിനിമയുടെ കോപ്പി റെഡി ആയപ്പോൾ ജയൻ പറഞ്ഞു. എന്റെ കുറച്ചു സുഹൃത്തുക്കൾക്ക് ഒപ്പം സിനിമ കാണണം. അങ്ങനെ ഞങ്ങൾ തീയറ്റർ റെഡിയാക്കി കാത്തു നിന്നു. ജയൻ വന്നില്ല. പകരം വന്നത് ജയന്റെ മരണ വാർത്ത. ജയന്റെ മൃതദേഹത്തിന് കാവൽ നിന്നത് ഞാനും സോമനുമാണ്.”