മലയാളസിനിമക്ക് അഭിമാനമായി 100 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ഇതിഹാസ ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനം കുറിക്കാവുന്ന ഒരു നേട്ടം കൈവരിച്ച സന്തോഷത്തിലാണ് മലയാളികൾ. ഏറ്റവും ദൈർഘ്യമേറിയ മൂവി സ്ക്രീനിങ്ങിനുള്ള ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരം ഇപ്പോൾ കായംകുളം കൊച്ചുണ്ണിക്ക് സ്വന്തം. ചിത്രത്തിന്റെ നിർമാതാക്കളായ ശ്രീ ഗോകുലം മൂവീസ് കാർണിവൽ സിനിമാസിനോട് ചേർന്ന് ഒക്ടോബർ 11 രാവിലെ 6 മണി മുതൽ ഒക്ടോബർ 12 രാവിലെ 6 മണി വരെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 19 ലൊക്കേഷനുകളിൽ 52 സ്ക്രീനുകളിലായി നടത്തിയ 24 മണിക്കൂർ മാരത്തോൺ പ്രദർശനമാണ് കായംകുളം കൊച്ചുണ്ണിയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.
നിവിൻ പോളി, മോഹൻലാൽ, പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ൻ എന്നിങ്ങനെ മികച്ചൊരു താരനിരയുമായി റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിച്ച കായംകുളം കൊച്ചുണ്ണി അത്ഭുതാവഹമായ കുതിപ്പാണ് തീയറ്ററുകളിലും ബോക്സോഫീസിലും തുടരുന്നത്. ഇന്ത്യക്ക് പുറത്തുള്ള സെന്ററുകളിൽ പോലും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. കേരളത്തിന്റെ റോബിൻഹുഡ് എന്ന് വിശേഷിപ്പിക്കുന്ന കായംകൊച്ചുണ്ണിയുടെ ജീവിതകഥ അതിന്റെ പൂർണമായ രീതിയിൽ പ്രേക്ഷകന് ഏറ്റവുമധികം ആസ്വാദ്യകരമായ രീതിയിലാണ് റോഷൻ ആൻഡ്രൂസും കൂട്ടരും തയ്യാറാക്കിയിരിക്കുന്നത്.