2018ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള സ്ക്രീനിംഗ് ആരംഭിച്ചു. വ്യത്യസ്ഥ വിഭാഗങ്ങളിലായി നൂറ്റമ്പതോളം ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. സിനിമാ വിഭാഗം ജൂറി ചെയര്‍മാനായി കുമാര്‍ സാഹ്നിയും രചനാ വിഭാഗം ജൂറി ചെയര്‍മാനായി പി കെ പോക്കറുമാണ് അവാർഡ് നിർണയത്തിനുള്ളത്. സംവിധായകരായ ഷെറി ഗോവിന്ദന്, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്, നിരൂപകനായ വിജയ കൃഷ്ണന്, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന് പി.ജെ ഇഗ്നേഷ്യസ്, നടി നവ്യ നായര്‍, സൗണ്ട് എഞ്ചിനീയര്‍ മോഹന്‍ദാസ് എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍. മൂന്നു വിഭാഗങ്ങളായി തിരിഞ്ഞ് ജൂറി അംഗങ്ങള്‍ സിനിമകള്‍ കണ്ടു തുടങ്ങി.
സത്യന് അന്തിക്കാടിന്റെ ഫഹദ് ചിത്രം ഞാന്‍ പ്രകാശന്, മധുപാലിന്റെ ടോവിനോ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്, അഞ്ജലി മേനോന്റെ പൃഥ്വിരാജ് ചിത്രം കൂടെ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ശ്രീകുമാര്‍ മേനോന്റെ മോഹൻലാൽ ചിത്രം ഒടിയന്, റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി, ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള്, ടി.വി ചന്ദ്രന്റെ പെങ്ങളില, ജയരാജിന്റെ രൗദ്രം, ശ്യാമ പ്രസാദിന്റെ എ സണ്‍ഡേ, സനല്‍ കുമാര്‍ ശശിധരന്റെ ചോല, അമല്‍ നീരദിന്റെ വരത്തന്, എം മോഹന്റെ അരവിന്ദന്റെ അതിഥികള്‍, പ്രിയനന്ദന്റെ സൈലന്‍സ്, ജയന് ചെറിയാന്റെ കാ ബോഡി സ്കോപ്സ്, വി.കെ പ്രകാശിന്റെ പ്രാണ, സുജിത് എസ്.നായരുടെ വാക്ക്, ഡിജോ ജോസ് ആന്റണിയുടെ ക്വീന്‍ എന്നിവയാണ് മത്സര രംഗത്തുള്ള പ്രധാന ചിത്രങ്ങൾ. ഫെബ്രുവരി 28നോ മാർച്ച് ഒന്നിനോ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുവാൻ സാധ്യതയുണ്ട്.