എം.സി ജോസഫൈൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവിയിൽ നിന്നും രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ ആഷിഖ് അബു. ഗാർഹിക പീഡന പരാതിക്കാരിയായ സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങൾക്ക് മുന്നിൽ നിസ്സാരമായി “അനുഭവിച്ചോ” എന്ന് ശാപം പോലെ പറയുകയും ചെയ്ത ജോസഫൈൻ ക്രൂരയായ ജയിൽ വാർഡനെയാണ് ഓർമ്മിപ്പിക്കുന്നത് എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
“വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ
ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു.
പരാതിക്കാരിയോടും പൊതുസമൂഹത്തോടും
മാപ്പുപറഞ് സ്ഥാനമൊഴിയണം.” എന്നാണ് ആഷിഖ് അബു കുറിച്ചത്.
ആശ്രയമറ്റ സ്ത്രീകൾക്ക് ഒരു ആശ്വാസവും അഭയവും ലഭിക്കേണ്ട ഇടമാണ് വനിതാ കമ്മീഷൻ. അതുകൊണ്ട് തന്നെ ഇത്തരമൊരു മറുപടി ഒരിക്കലും നല്ലതുമല്ല. എം സി ജോസഫൈൻ അവരുടെ രാഷ്ട്രീയ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകളും ത്യാഗങ്ങളും അനുഭവിച്ചു വളർന്നുവന്നതാണ്. അങ്ങനെയാണ് അവർ പാർട്ടിയുടെ സംസ്ഥാന കമ്മറ്റിയിൽ എത്തിയത്.
പക്ഷേ ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്ക് തന്റെ ഒരു വാക്കുകൊണ്ടുപോലും ആശ്വാസം നൽകാൻ കഴിയാത്ത അവർ വനിതാ കമ്മീഷൻ എന്ന മഹത്തായ പദവിയിൽ ഇരിക്കാൻ അർഹതയല്ല എന്നുപറയേണ്ടി വരുന്നതിൽ വിഷമമുണ്ട്.
വനിതാ കമ്മീഷനിലേക്ക് പരാതി പറയാൻ വിളിക്കുന്നവരെല്ലാം അതിന്റെ നിയമം വ്യവസ്ഥകൾ അറിയണമെന്നില്ല.
പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാഞ്ഞത് ഒരു മഹാ അപരാധമായി പോയി. അതുകൊണ്ട് പീഡനമെല്ലാം നിങ്ങൾ സഹിച്ചോ എന്നുപറയുന്നതിന്റ യുക്തി എന്താണാവോ?
ഇത്തരത്തിൽ പെരുമാറുന്ന ഒരു കമ്മീഷന്റെ മുന്നിൽ പരാതിയുമായി പോകുന്നതിനേക്കാൾ നല്ലത് ഭർത്താവിന്റെ തല്ലുകൊണ്ട് ചാകുന്നതാണ്, അല്ലെങ്കിൽ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല…..