ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രിഥ്വിയും മറ്റ് അണിയറ പ്രവർത്തകരും ജോർദാനിൽ ആയിരുന്നു. ജോർദാനിലെ ഗവൺമെന്റിന്റെ പ്രത്യേക ശുപാർശ മൂലം ഏപ്രിൽ 10 വരെ അവർക്ക് ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് രൂക്ഷമായതിനെത്തുടർന്ന് അനുമതി റദ്ദാക്കിയിരുന്നു.
ഷൂട്ടിംഗ് പൂർത്തിയാക്കി അവർ ഇന്നലെ തിരിച്ചെത്തിയിരുന്നു. അമ്മാനിൽ നിന്ന് എയർ ഇന്ത്യ, ഡൽഹി വഴി നടത്തിയ പ്രത്യേക സർവീസിൽ 58 അംഗ സിനിമാപ്രവർത്തകരുൾപ്പെടെ 142 പേർ കൊച്ചിയിലെത്തി. 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞതിനു ശേഷം മാത്രമാണ് അവർ വീട്ടിലേക്ക് പോവുക. ലോക്ക് ഡൗൺ നീണ്ടതോടെ ബഡ്ജറ്റ് ധാരാളം തെറ്റിയെന്ന് ഇപ്പോൾ പറയുകയാണ് ബ്ലെസ്സി.
എന്തായാലും പൃഥ്വിരാജ് തിരിച്ചു വന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ ആരാധകർ. പൃഥ്വിരാജിന്റെ കടുത്ത ആരാധികയായ നടി മാളവിക മേനോനും ഈ സന്തോഷത്തിൽ പങ്കു ചേരുന്നു. പൃഥ്വിരാജ് നായകനായ ഉറുമിയിലെ ‘ആരാന്നേ ആരാന്നേ’ ഗാനത്തിനൊത്ത് ചുവട് വെച്ചാണ് മാളവിക സന്തോഷം പ്രകടിപ്പിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു താരം.
നാട്ടിൽ ചെലവാകുമായിരുന്ന തുകയുടെ രണ്ടിരട്ടിയാണു ഷൂട്ടിങ്ങിനു വേണ്ടി വന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ബ്ലെസ്സി. ഒരിക്കലും നേരിടാത്ത സാഹചര്യത്തിലൂടെ ലോകം കടന്നു പോകുന്നതിന്റെ എല്ലാ ആകുലതകളും സെറ്റിലുണ്ടായിരുന്നു എന്നും ഒന്നും ചെയ്യാനില്ലാതെ അറുപതോളം പേർ സെറ്റിൽ പരസ്പരം നോക്കി ഇരിക്കുക എളുപ്പമായിരുന്നില്ല എന്നും ബ്ലെസ്സി പറയുന്നു. വ്യവസായിയായ തിരുവനന്തപുരം സ്വദേശി സനൽകുമാറാണു ഷൂട്ടിങ് അനുമതി ഉൾപ്പെടെയുളള എല്ലാ കാര്യങ്ങളിലും സഹായവുമായി കൂടെ നിന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. ഇനി ഷൂട്ടിങ് നമീബിയയിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.