മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം. ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ കളരി പയറ്റും അതുമായി ബന്ധപ്പെട്ട ആയോധന മുറകളുമാണ് ഇതിലെ ആക്ഷൻ രംഗങ്ങളിലും യുദ്ധ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഡ്യൂപ്പ് ഇല്ലാതെ ഒറ്റയ്ക്കാണ് മമ്മൂട്ടി ഈ രംഗങ്ങൾ അഭിനയിച്ചതെന്ന് അണിയറപ്രവർത്തകർ പറയുന്നു. കുറച്ചു ദിവസം മുൻപ് കേരളത്തിൽ കളരിഗുരുക്കന്മാരെ ആദരിക്കുന്ന ഒരു ചടങ്ങു മാമാങ്കം ടീം നടത്തിയപ്പോൾ അവിടെവച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
കളരി പയറ്റിൽ തനിക്കു മുപ്പതു വർഷത്തെ പരിചയം ഉണ്ടെന്നും 1980 കളിൽ പുറത്തു വന്ന പടയോട്ടം എന്ന ചിത്രത്തിൽ മുതൽ ഈ ആയോധന കല ഉൾപ്പെട്ട ചിത്രങ്ങളിൽ ഭാഗമാകാൻ തനിക്കു സാധിച്ചിട്ടുണ്ട് എന്ന് മമ്മൂട്ടി പറയുന്നു. പടയോട്ടം കൂടാതെ ഒരു വടക്കൻ വീരഗാഥ, പഴശ്ശി രാജ എന്നീ ചിത്രങ്ങളിൽ ആണ് മമ്മൂട്ടി കളരിമുറകൾ പ്രയോഗിച്ചിരിക്കുന്നത്. മാമാങ്കം ടീസർ, ട്രൈലെർ എന്നിവയിൽ മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ എന്നിവരും കളരി മുറകളുമായി രംഗത്തെത്തിയപ്പോൾ മമ്മൂട്ടിയുടെ സംഘട്ടനരംഗങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. അമ്പതു കോടി രൂപ മുതൽ മുടക്കിൽ വലിയ താര നിരയെ അണിനിരത്തി ഒരുക്കിയ മാമാങ്കം ഈ മാസം 21നാണ് റിലീസ് ചെയ്യുന്നത്.