എല്ലാ നാട്ടിൻപുറത്തും ഉണ്ടാകും യാതൊരു പണിക്കും പോകാതെ എങ്ങനെ പെട്ടെന്ന് കാശ് ഉണ്ടാക്കാം എന്ന് ചിന്തിച്ച് നടക്കുന്ന ഒരു കൂട്ടം യുവാക്കൾ. വിദ്യാഭ്യാസപരമായും സാമ്പത്തിക പരമായും പിന്നോട്ട് നിൽക്കുന്ന അവരുടെ അവസ്ഥ കണ്ടു പരിചയിച്ചിട്ടുള്ള പ്രേക്ഷകർക്ക് എ ജീവിതത്തെ തിരശീലയിൽ കൂടി ചിരികൾ കൂടി നിറച്ച് അവതരിപ്പിച്ചിരിക്കുകയാണ് മിസ്റ്റർ ആൻഡ് മിസ് റൗഡിയിലൂടെ ജീത്തു ജോസഫ്. ത്രില്ലർ ചിത്രങ്ങളുടെ സംവിധായകൻ എന്ന ലേബലിലും പുറത്ത് വരുവാനുള്ള ജീത്തു ജോസഫിന്റെ ഒരു ശ്രമം കൂടിയാണ് ഈ കൊച്ചു വലിയ ചിത്രം. ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങൾക്ക് ഉയർന്നു വരുവാൻ നല്ലൊരു അവസരവും.
നാട്ടിലെ വലിയ ഗുണ്ടകളാകണം എന്ന ആഗ്രഹത്തോടെ നടക്കുന്ന അഞ്ചു യുവാക്കൾ. ജീവിക്കുവാൻ പണം അത്യാവശ്യം ആണെന്നതും ജനം അവരെ കണ്ടിരിക്കുന്നത് നല്ല കണ്ണിലൂടെയല്ല എന്നതും അവരുടെ ലൈഫ് കൂടുതൽ മോശമാക്കുന്നു. അനാഥനായ അപ്പുവാണ് അവരുടെ ഗ്യാങ്ലീഡർ. ഒരിക്കൽ ‘പണി’ക്കിറങ്ങിയ അവരുടെ ജീവിതത്തിലേക്ക് എട്ടിന്റെ ‘പണി’ നൽകി പ്രവീണ എന്ന യുവതി വന്നു കയറുന്നു. അവിടെ മുതലാണ് റൗഡിത്തരങ്ങൾക്ക് കൂടുതൽ ആവേശം നിറക്കുന്ന ചിരികൾ ഉയരുന്നത്. അപ്പുവും പ്രവീണയും തമ്മിൽ ഒരു ടോം & ജെറി സ്റ്റൈലിലുള്ള മത്സരം നടക്കുന്നു. പക്ഷേ പിന്നീട് നടക്കുന്നത് അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളാണ്. അതിനെ അതിജീവിക്കുന്ന കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അപ്പുവായി ലുക്കിലും അഭിനയത്തിലും നല്ലൊരു പ്രകടനം തന്നെയാണ് കാളിദാസ് പുറത്തെടുത്തിരിക്കുന്നത്. പുതുമകൾ ഒന്നും തന്നെ അവകാശപ്പെടാനില്ലാത്ത ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി എന്ന് പറയുന്നത് അഭിനേതാക്കളുടെ പ്രകടനം തന്നെയാണ്. കാളിദാസിനൊപ്പം തന്നെ ഗ്യാങ്ങിൽ ഒന്നിച്ച ഗണപതി, വിഷ്ണു ഗോവിന്ദൻ, ഷെബിൻ, ശരത് എന്നിവരും അവരുടെ റോളുകൾ മനോഹരമാക്കുകയും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അപർണ്ണയും പ്രവീണ എന്ന തന്റെ റോൾ പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സായ് കുമാർ, വിജയരാഘവൻ, വിജയ് ബാബു എന്നിങ്ങനെ നല്ലൊരു താരനിര യുവതാരങ്ങൾക്ക് പിന്തുണയുമായി നിൽക്കുന്നുമുണ്ട്.
മലയാളത്തിന് ഒരു വനിതാ തിരക്കഥാകൃത്തിനെ കൂടി സമ്മാനിക്കുവാൻ മിസ്റ്റർ ആൻഡ് മിസ് റൗഡിക്ക് കഴിഞ്ഞു എന്നതും എടുത്തുപറയേണ്ട ഒന്നാണ്. ജീത്തു ജോസഫിന്റെ പത്നി ലിന്റ ജീത്തുവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു പ്രത്യേകത ആ എഴുത്തിലുണ്ട്. സതീഷ് കുറുപ്പിന്റെ ക്യാമറ നാട്ടിൻപുറത്തിലൂടെ വളരെ മനോഹരമായിട്ട് തന്നെ സഞ്ചരിക്കുന്നുണ്ട്. അരുൺ വിജയ് ഒരുക്കിയ ഗാനങ്ങളും അയൂബ് ഖാന്റെ എഡിറ്റിംഗും പ്രേക്ഷകന് ആസ്വാദനത്തെ എളുപ്പമാക്കുന്നുണ്ട്. ഒരു ‘മൈ ബോസ്സ്’ അല്ലെങ്കിൽ ഒരു പക്കാ ജീത്തു ജോസഫ് ചിത്രം പ്രതീക്ഷിച്ചു പോയാൽ നിരാശപ്പെടേണ്ടി വന്നേക്കാം. എന്നാൽ മനസ്സറിഞ്ഞു ചിരിക്കാൻ വലിയ പ്രതീക്ഷകൾ ഒന്നും കൂടാതെ പോയാൽ ഏവർക്കും ഇഷ്ടപ്പെടും ഈ റൗഡിക്കൂട്ടത്തെ.