വാരിയാൻകുന്നൻ എന്ന സിനിമയിൽ നിന്നും നായകൻ പൃഥ്വിരാജ്, സംവിധായകൻ ആഷിഖ് അബു എന്നിവർ പിന്മാറിയതിനെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്. നിർമാതാക്കളുമായി സ്വരചേർച്ചയിൽ എത്തുവാൻ സാധിക്കാതിരുന്നത് കൊണ്ടാണ് ചിത്രത്തിൽ നിന്നും പിന്മാറുന്നത് എന്നാണ് അവർ പറയുന്നത്. നേരത്തേ സിനിമയുടെ പേരില്‍ പൃഥ്വിരാജിനു നേരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ‘ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്ത് ‘മലയാള രാജ്യം’ എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു’ എന്നായിരുന്നു സിനിമാ പ്രഖ്യാപന വേളയില്‍ പൃഥ്വിരാജിന്റെ പോസ്റ്റ്. മലബാര്‍ വിപ്ലവചരിത്രത്തിന്റെ നൂറാം വാര്‍ഷികമായ 2021ൽ ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അടാർ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങൾ സംവിധാനം നിർവഹിച്ച ഒമർ ലുലു സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. പണം മുടക്കാൻ ആളുണ്ടെങ്കിൽ തന്റെ പുതിയ ചിത്രമായ പവർസ്റ്റാറിൽ നായകനായ ബാബു ആന്റണിയെ നായകനാക്കി വാരിയൻകുന്നൻ ഒരുക്കാമെന്നാണ് ഒമർ ലുലു അവകാശപ്പെടുന്നത്. ‘പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും🔥.’ എന്നാണ് ഒമർ ലുലു കുറിച്ചത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേന്ദ്ര കഥാപാത്രമാവുന്ന മൂന്ന് സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്, അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട സിനിമകള്‍. ഇതില്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത് അലി അക്ബര്‍ ചിത്രം മാത്രമാണ്. മമധര്‍മ്മ എന്ന പേരില്‍ രൂപീകരിച്ച പ്രൊഡക്ഷന്‍ ഹൗസിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ ചിത്രമൊരുക്കുന്നത്.