വെള്ളം, യാത്രകൾ, സാഹസികതകൾ ഇവയെല്ലാം പ്രണവിനെ സംബന്ധിച്ചിടത്തോളം ഏറെ ആവേശം നിറക്കുന്ന കാര്യങ്ങളാണ്. അങ്ങനെയുള്ള സാഹസികതകളുടെ നിറഞ്ഞ കാഴ്ചകളുമായി അരുൺ ഗോപി സംവിധാനം നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് നാളെ തീയറ്ററുകളിൽ എത്തുകയാണ്. സാഹസികത നിറഞ്ഞ രംഗങ്ങൾ ചെയ്യാൻ ഡ്യൂപ്പിന്റെ ആവശ്യമില്ലാതെ മുന്നിട്ടിറങ്ങുന്ന പ്രണവ് ലൊക്കേഷനിലെ ഏവരെയും സ്തബ്ധരാക്കിയ ഒരു സംഭവത്തെ തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി. സിനിമ ഡാഡി എക്സ്ക്ലൂസീവ് ഫൺ ചാറ്റ് ഷോയായ എങ്കിലേ എന്നോട് പറ എന്ന പരിപാടിയിലാണ് അരുൺ ഗോപി മനസ്സ് തുറന്നത്.
“ഞങ്ങൾ കടലിൽ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. വരുന്ന ഷോട്ടിൽ ജെറ്റ് സ്കി വേഗത്തിൽ ഓടിച്ചുവന്ന് അതിൽനിന്ന് കടലിലേക്ക് എടുത്തു ചാടണം. പ്രണവിന് കടലിലെ സാഹസികതയൊക്കെ ഒരുപാട് ഇഷ്ടമാണ്. ഞങ്ങൾ വളരെ സൂക്ഷ്മതയോടെ ബോട്ടിൽ ക്യാമറ സെറ്റ് ചെയ്തു വച്ചു. ഞാൻ പ്രണവിനോട് പറഞ്ഞത് ജെറ്റ് സ്കി ഓടിച്ചുവന്ന് പതുക്കെ കടലിലേക്ക് ചാടണം എന്നാണ്. എന്നാൽ പ്രണവ് ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു. പ്രണവ് ജെറ്റ് സ്കി വേഗത്തിൽ ഓടിച്ചു വന്നു. സമ്മർ സാൾട്ട് അടിച്ചു കടലിലേക്കു ചാടി. എല്ലാവരും ഞെട്ടിപ്പോയി. ജെറ്റ് സ്കിയിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ചെറിയ കേബിൾ ഉണ്ട്. അത് ഉൾപ്പെടെയാണ് പ്രണവ് കടലിലേക്ക് ചാടിയിരിക്കുന്നത്. ആ കേബിൾ പൊട്ടിപ്പോയി. പ്രണവ് കടലിനടിയിലേക്ക് താണുപോയി. ഞങ്ങൾ എല്ലാവരും അന്തംവിട്ടുനിന്നു. പക്ഷെ, പുള്ളി കൂളായി കയറിവന്നു. ആ നിമിഷം ഒരിക്കലും മറക്കാൻ കഴിയില്ല.”