ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പൃഥ്വിരാജ് സുകുമാരൻ നായകനായ ഷാജി കൈലാസ് ചിത്രം ജൂലൈ ഏഴിന് തിയറ്ററുകളിലേക്ക് എത്തി. ഒരു നാടൻ അടിപ്പടം എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയത്. തിയറ്ററുകളിൽ ആദ്യ ദിവസം തന്നെ വൻ വരവേൽപ്പ് ആണ് ചിത്രത്തിന് ലഭിച്ചത്. സോഷ്യൽ മീഡിയയിലും മികച്ച പ്രതികരണമാണ്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ഒരു മാസ് ചിത്രവുമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കടുവ എന്ന സിനിമയ്ക്കൊപ്പം തിയറ്ററുകളും ഗർജിച്ചു തുടങ്ങുകയാണെന്നാണ് നിർമാതാവ് ആന്റോ ജോസഫ് കുറിച്ചത്. ഫേസ്ബുക്കിലാണ് കടുവയുടെ വിജയത്തിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചത്. തിയറ്ററുകൾ വീണ്ടും പ്രതാപത്തിലേക്ക് ഉണരുന്ന കാഴ്ചയാണെന്നും ‘കടുവ’ എന്ന സിനിമയ്ക്കൊപ്പം തീയറ്ററുകളും ഗർജിച്ചു തുടങ്ങുന്നെന്നും ആന്റോ ജോസഫ് കുറിച്ചു. ഷാജി കൈലാസിനും പൃഥ്വിരാജിനും സുപ്രിയയ്ക്കും ലിസ്റ്റിൻ സ്റ്റീഫനും ജിനു എബ്രഹാമിനും ‘കടുവ ‘യുടെ മറ്റെല്ലാ അണിയറ പ്രവർത്തകർക്കും നന്ദി പറഞ്ഞ ആന്റോ ജോസഫ് ഒരു വ്യവസായത്തിന്റെ ഏറ്റവും ഊർജ്ജസ്വലമായ മുഹൂർത്തങ്ങളെയാണ് അവർ തിരികെ തന്നതെന്നും കുറിച്ചു.
ആന്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ, ‘മലയാളികളുടെ ആഘോഷത്തിന്റെ, ആഹ്ലാദത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണ് സിനിമാ തീയറ്ററുകൾ. ഓലക്കൊട്ടകക്കാലം മുതൽ മൾട്ടിപ്ലക്സുകൾ വരെയുളള സിനിമാശാലകളുടെ ജീവിതകഥ ആർപ്പുവിളികളും ചൂളം കുത്തലുകളും കൈയ്യടികളും കടലാസു പക്കികളുമൊക്കെ നിറഞ്ഞതാണ്. തീയറ്ററുകളിലിരുന്ന് നമ്മൾ കരഞ്ഞു, ചിരിച്ചു, രോഷം കൊണ്ടു,എല്ലാ വ്യഥകളും മാറ്റി വച്ച് രണ്ടോ രണ്ടരയോ മണിക്കൂർ സ്വയം മറന്നു. പക്ഷേ കുറച്ചു നാളുകളായി കേരളത്തിലെ തീയറ്ററുകളിൽ ആളനക്കമില്ലായിരുന്നു. ഉത്സവപ്പിറ്റേന്നത്തേതുപോലുള്ള തണുത്ത ശൂന്യത. ഒരു കാലം ആൾക്കടലുകൾ ഇരമ്പിയിരുന്ന തീയറ്റർ മുറ്റങ്ങൾ ആരോരുമില്ലാതെ ഉറങ്ങിക്കിടന്നു. ‘ഹൗസ് ഫുൾ’ എന്ന ബോർഡ് തൂങ്ങിയിരുന്നിടത്ത് ‘നോ ഷോ’ എന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. എന്തായിരുന്നു അതിന് കാരണമെന്ന് ആർക്കും കണ്ടെത്താനാകുന്നില്ല. കോവിഡ് കീഴ്മേൽ മറിച്ചവയുടെ കൂടെ തീയറ്ററുകളും എന്ന് ലളിതമായി പറയാമെങ്കിൽക്കൂടി. പക്ഷേ ഇപ്പോഴിതാ തീയറ്ററുകൾ വീണ്ടും പ്രതാപത്തിലേക്ക് ഉണരുന്ന കാഴ്ച. ‘കടുവ’ എന്ന സിനിമയ്ക്കൊപ്പം തീയറ്ററുകളും ഗർജിച്ചു തുടങ്ങുന്നു. മഴയെ തോൽപ്പിച്ച് ഇടിച്ചു കുത്തി കാണികൾ പെയ്യുന്നു. മലയാളികൾ വീണ്ടും തീയറ്ററുകളെ പുണരുന്നു. നന്ദി പറയാം ഷാജി കൈലാസിനും പൃഥ്വിരാജിനും സുപ്രിയയ്ക്കും ലിസ്റ്റിൻ സ്റ്റീഫനും ജിനു എബ്രഹാമിനും ‘കടുവ ‘യുടെ മറ്റെല്ലാ അണിയറ പ്രവർത്തകർക്കും… നിങ്ങൾ തിരികെ ത്തന്നത് ഒരു വ്യവസായത്തിൻ്റെ ഏറ്റവും ഊർജ്ജസ്വലമായ മുഹൂർത്തങ്ങളെയാണ്. ഈ ആവേശം ഇനിയെന്നും തീയറ്ററുകളിൽ നിറയട്ടെ..’.