നടനും നിർമാതാവുമായ ദിനേശ് പണിക്കർ അടുത്തിടെ ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. തന്റെ സിനിമാവിശേഷങ്ങളും നിർമിച്ച സിനിമകളുടെ വിശേഷങ്ങളും പങ്കുവെയ്ക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു യുട്യൂബ് ചാനൽ തുടങ്ങിയത്. ഈ ചാനലിലൂടെ പങ്കുവെച്ച സിനിമ വിശേഷങ്ങളിൽ കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച ഒരു സിനിമയുടെ സെറ്റിൽ നടന്ന പീഡനശ്രമത്തെക്കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബനെ നായകനാക്കി ദിനേശ് പണിക്കർ നിർമിച്ച് ഹിറ്റായ സിനിമയായിരുന്നു ‘മയിൽപ്പീലിക്കാവ്’. മയിൽപ്പീലിക്കാവിന്റെ വിശേഷങ്ങളെക്കുറിച്ച് പറയുമ്പോൾ ആയിരുന്നു അന്ന് സെറ്റിൽ വെച്ചുണ്ടായ ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് ദിനേശ് പണിക്കർ പറഞ്ഞത്. മയില്‍പ്പീലിക്കാവ് സിനിമയുടെ ഷൂട്ടിംഗിന് കുറേ കുട്ടികള്‍ വന്നിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും.കുട്ടികള്‍ക്കൊപ്പം കുഞ്ചാക്കോ ബോബൻ ഓടി നടക്കുന്നതും സംസാരിക്കുന്നതും എല്ലാം ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെ നമ്മുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു പയ്യൻ ഇതിലെ ഒരു കുട്ടിയെ കഥ പറയാം എന്ന് പറഞ്ഞ് ഒരു മുറിയിലേക്ക് കൊണ്ടുപോയി. രാവിലെ സമയമാണ്. അപ്പോള്‍ നല്ല തിരക്കുള്ള സമയമല്ലേ. ആരും ശ്രദ്ധിച്ചില്ല.
എന്നാൽ, ഒരു മുറിയില്‍ കൊണ്ടുപോയി കുറച്ച് കഴിഞ്ഞപ്പോഴേക്കും ഇയാളുടെ ഉദ്ദേശ്യം മോശമാണ് എന്ന് ആ പ്രായത്തില്‍ തന്നെ കുട്ടി മനസ്സിലാക്കി. ബഹളം വെച്ചുകൊണ്ട് കുട്ടി ഓടി പുറത്തേക്ക് വന്നു. സെറ്റില്‍ എല്ലാവരും അറിഞ്ഞു ഇങ്ങനെ ഒരു ഉദ്ദേശ്യം സെറ്റിലുള്ള പയ്യന് ഉണ്ടായിരുന്നു എന്ന്. ബഹളംകേട്ട് അന്നത്തെ പ്രൊഡക്ഷൻ കണ്ട്രോളറും ഇന്നത്തെ നിര്‍മാതാവുമായ രഞ്ജിത്ത് എത്തി. താനടക്കം അന്തംവിട്ട് നോക്കിനില്ക്കുമ്പോള് രഞ്ജിത്ത് നേരെ ആ പയ്യന്റെ അടുത്ത് ചെന്ന് പടേയെന്നും പറഞ്ഞ് മുഖത്ത് ഒരു അടി കൊടുക്കുന്നു. അവന്റെ ചെവിവരെ പോയിട്ടുണ്ടാകും. അത്രയ്ക്കും ഭീകരമായ അടിയായിരുന്നു അത്. മാത്രമല്ല ഈ സെറ്റില്‍ ഇനി ഒരു സെക്കൻഡ് പോലും നിന്നെ കണ്ടുപോകരുത് ഇറങ്ങിപ്പോടാ എന്ന് പറഞ്ഞ് അപ്പോള്‍ തന്നെ ആ പയ്യനെ പറഞ്ഞുവിടുകയായിരുന്നു ചെയ്തത്. അന്ന് അങ്ങനെ ചെയ്ത ആ പയ്യന്റെ പേരു വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ദിനേശ് പണിക്കര്‍ വ്യക്തമാക്കി.