സിനിമയിലെ സൂപ്പർതാരങ്ങൾക്ക് എതിരെ കടുത്ത വിമർശനവുമായി തമിഴ് സിനിമാനിർമാതാവ് കെ രാജൻ. നയൻതാര, അജിത്ത്, തൃഷ, ആൻഡ്രിയ എന്നീ താരങ്ങൾക്ക് എതിരെയാണ് വിമർശനം. നിർമാതാവിനെ ഗൗനിക്കാതെയുള്ള താരങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് ആണ് കെ രാജന്റെ വിമർശനം. താരങ്ങൾക്ക് അഹങ്കാരമാണെന്നും നിർമാതാവിനെ ഗൗനിക്കാതെയാണ് പല താരങ്ങളും ഇടപെടുന്നതെന്നും അദ്ദേഹം വിമർശിച്ചു. സൂപ്പർ താരമായ ശേഷം അഭിനയിച്ച സിനിമയുടെ ഓഡിയോ റിലീസിനു വരില്ലെന്ന നിലപാടാണ് അജിത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിലപാടുകൾ എടുക്കുന്ന താരങ്ങളുടേത് വലിയ അഹങ്കാരമാണെന്നും അദ്ദേഹം ആരോപിച്ചു.
വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാൻ വളരെ ചുരുക്കം ഹീറോകൾ മാത്രമേ ശ്രമിക്കൂ. പതിനഞ്ചു പേർക്കുള്ള ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുവന്നിരുന്ന ആളായിരുന്നു എം ജി ആർ. അങ്ങനെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. എന്നാൽ, ഇന്നത്തെ കാലത്ത് വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരുന്നവർ ഇല്ല എന്നു തന്നെ പറയാമെന്നും ആ ഹോട്ടലില്‍ നിന്നും മീന്‍ വാങ്ങിക്കൂ, ഈ ഹോട്ടലില്‍ നിന്നും വറുത്തത് വാങ്ങൂ എന്ന് പറയുന്നവരാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർ താരങ്ങൾക്ക് കോടിക്കണക്കിന് രൂപ പ്രതിഫലം കൊടുക്കുന്നത് പോരാതെ ഇഷ്ടപ്പെട്ട ഭക്ഷണം തേടിപ്പിടിച്ച് വാങ്ങിക്കൊണ്ടു വരണമെന്ന നിലപാടാണ് പലപ്പോഴും അവർ സ്വീകരിക്കുന്നതെന്നും നിർമാതാവ് ആരോപിച്ചു.
അഭിനയിച്ച സിനിമയുടെ ഓഡിയോ ഫംഗ്ഷന് വരാൻ തൃഷയ്ക്ക് പതിനഞ്ചു ലക്ഷം രൂപ വേറെ നൽകണം. ഇവിടെയുള്ള ചില പെൺകുട്ടികൾക്ക് ബോംബെയിൽ നിന്ന് തന്നെ മേക്കപ്പ്മാൻ വരണം. നടി ആൻഡ്രിയയ്ക്ക് മേക്കപ്പ്മാൻ മുംബൈയിൽ നിന്ന് തന്നെ വേണമെന്ന് നിർബന്ധമാണെന്നും രാജൻ പറഞ്ഞു. നയൻതാര ഷൂട്ടിംഗിനു വരുന്നത് ഏഴ് അസിസ്റ്റന്റുമായിട്ടാണെന്നും ഒരാൾക്ക് പതിനയ്യായിരം രൂപയാണ് ഒരു ദിവസം പ്രതിഫലമെന്നും ഇതിനു മാത്രം ഒരു ദിവസം നിർമാതാവിന് ഒരു ലക്ഷത്തിലധികം രൂപയാണ് ചെലവെന്നും അദ്ദേഹം പറഞ്ഞു. അമ്പതു ദിവസം ഷൂട്ടിംഗ് ഉണ്ടെങ്കിൽ അമ്പതു ലക്ഷം രൂപ അസിസ്റ്റന്റുകളുടെ കൂലിയായി മാത്രം നൽകണമെന്നും അദ്ദേഹം പറഞ്ഞു. പണ്ട് നടനും നടിക്കും ഓരോ കാരവാൻ ഉണ്ടായിരുന്ന കാലത്ത് നിന്ന് ഇപ്പോൾ ഒരു സിനിമയ്ക്ക് വേണ്ടി പത്തും പന്ത്രണ്ടും കാരവാൻ സംഘടിപ്പിക്കേണ്ട അവസ്ഥയിലാണ് നിർമാതാക്കളെന്നും അദ്ദേഹം പറഞ്ഞു.