സോഷ്യൽ മീഡിയയിലൂടെ ബോൾഡായി തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന നടിയാണ് സാധിക വേണുഗോപാൽ. അതോടൊപ്പം തന്നെ സൈബർ അറ്റാക്കിങ്ങിന് ഇരയാവുകയും ചെയ്യാറുണ്ട് നടി. അത്തരം മോശം കമന്റുകൾക്കും സദാചാര പരാമർശങ്ങൾക്കും മറുപടി നൽകുകയാണ് സാധിക.
“സോഷ്യൽ മീഡിയയിലൂടെ എന്റെയും എന്റെ വീട്ടുകാരെയും ആക്ഷേപിക്കുന്ന തരത്തിലുള്ള പല വിധ കമന്റുകളും മെസേജുകളും എനിയ്ക്ക് ലഭിച്ചിട്ടുണ്ട്. കാശുണ്ടാക്കാൻ എന്തും ചെയ്യും കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. നിങ്ങൾ മാന്യമായി വസ്ത്രം ധരിച്ചുകൂടെ തുടങ്ങി ഒട്ടനവധി അഭിപ്രായങ്ങളാണ് എന്നോട് പങ്ക് വച്ചത്. ഇത്തരക്കാരോട് എനിയ്ക്ക് ഒന്നേ പറയാനുള്ളൂ. ഞാൻ എന്റെ ജോലിയുടെ ഭാഗമായി പലവിധ വസ്ത്രങ്ങൾ ധരിച്ചുവെന്നും ഫോട്ടോകൾ എടുത്തുവെന്നും ഇരിക്കും അത് എന്റെ ജോലിയുടെ ഭാഗമാണ്, അതിനോടുള്ള ആത്മാർത്ഥതയാണ്. അതിന്റെ പേരിൽ എന്നെ ചീത്തവിളിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള അവകാശമില്ല.”
“മലയാളികൾ കപട സദാചാര വാദികൾ ആണെന്ന് തോന്നിയിട്ടുണ്ട്. കാരണം മലയാളികൾക്ക് എല്ലാം കാണാനും കേൾക്കാനും ഇഷ്ടമാണ്. എല്ലാം വേണം എന്നാൽ ബാക്കി ഉള്ളവർ ഒന്നും അറിയരുത്. മാത്രമല്ല മറ്റൊരു വസ്തുത മലയാളികളികൾക്ക് പൊതുവെ മോശം അനുഭവങ്ങൾ തുറന്നു പറയാൻ മടിയാണ്. അതുകൊണ്ടുതന്നെയാണ്, മീ ടു അലയൊലികൾ ഇവിടെ കുറയുന്നത്. അല്ലാതെ എല്ലാവരും മാന്യന്മാർ ആയതുകൊണ്ടല്ല. ഉദാഹരണത്തിന് മകൾ ഡിവോഴ്സ് വേണമെന്നും പറഞ്ഞു സ്വന്തം വീട്ടിൽ എത്തിയാൽ മാതാപിതാക്കൾ അവളെ അതിനു സമ്മതിക്കില്ല. എങ്ങനേയും പിന്തിരിപ്പിക്കും. അത് ആ കുട്ടിയുടെ നന്മയ്ക്ക് വേണ്ടിയല്ല. അയൽക്കാർ എന്ത് കരുതും എന്ന് കരുതി മാത്രമാണ്.അതാണ് മലയാളി. എന്റെ ശരികളാണ് എന്റെ തീരുമാനം. എന്റെ ജീവിതം നിയന്ത്രിക്കാനുള്ള അധികാരം ആർക്കും വിട്ട് കൊടുത്തിട്ടില്ല. അച്ഛനാണ് എന്റെ റോൾ മോഡൽ. എന്ത് തീരുമാനവും അദ്ദേഹത്തോട് ചർച്ച ചെയ്യും. കുടുംബമാണ് എന്റെ ശക്തി.”
“മറച്ചുവെക്കോണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമന്റുകൾക്ക് പിന്നിൽ മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായി മാറുന്നത്. ഇതിനെ ആര്‍ട്ടായി കണ്ടാല്‍ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ല.”
മാതൃഭൂമിയുടെ സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനിൽ ആണ് സാധികയുടെ തുറന്നു പറച്ചിൽ.